
കഴിഞ്ഞ ദിവസം ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞത്. അതിന്റെ പേരില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ഇപ്പോഴിതാ ആ നടപടിയെ പരിഹസിച്ച് കുറിപ്പ് എഴുതിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍.
ഷൂ എറിഞ്ഞതിന്റെ പേരില്‍ വധശ്രമത്തിന് കേസെടുക്കുന്നതിന്റെ യുക്തിയെന്താണെന്ന് രാഹുൽ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. "ഷൂ എറിഞ്ഞ KSU ക്കാരുടെ സമരത്തോട് യോജിപ്പില്ല, കാരണം ഷൂ മനുഷ്യനു ആവശ്യമുള്ള ഒരു സാധനമാണ്. അത് ആവശ്യമില്ലാത്തവർക്ക് നേരെ എറിഞ്ഞെട്ടെന്താ കാര്യം.
പക്ഷേ ആ ഷൂ എറിഞ്ഞതിന്റെ പേരിൽ വധശ്രമത്തിനു കേസ് എടുക്കുന്നതിന്റെ യുക്തിയെന്താണ്? ഷൂ പറന്ന് വന്ന് പിണറായി വിജയനെ കൊലപ്പെടുത്തും എന്നാണോ പോലീസ് പറയുന്നത്? അത്ര ദുർബലനാണ് നിങ്ങളുടെ വകുപ്പ് മന്ത്രി എന്ന് പോലീസ് തന്നെ പറയുന്ന അവസ്ഥ ദയനീയമാണ്.... ഇത് അധികാരദുർവിനിയോഗമാണ് എന്ന് ആ കറങ്ങുന്ന കസേരയിൽ ഇരിക്കുന്ന ആഡംബര അടിയന്തരാവസ്ഥയോട് ജനം പറയുന്നുണ്ട്.. വിജയൻസേനയുടെ പ്രൊട്ടക്ഷൻ കിട്ടിയിട്ടും സമരം കൂടുകയാണ്, കുറയുകയല്ല എന്ന് വിജയൻ തിരിച്ചറിഞ്ഞാൽ നല്ലത്..." രാഹുൽ കുറിച്ചു.
നവകേരള സദസ്സിന്റെ ഭാഗമായ യാത്രയില്‍ പെരുമ്പാവൂരിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയില്‍ വെച്ചാണ് ബസിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂ വീണു. സംഭവത്തില്‍ നാല് കെ.എസ്.യു പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പെരുമ്പാവൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി രംഗത്തെത്തിയിരുന്നു. ബസിന് നേരെ ഷൂ എറിഞ്ഞാല്‍ വധശ്രമക്കേസ് എങ്ങനെയാണ് നിലനില്‍ക്കുകയെന്ന് ചോദിച്ച കോടതി, മന്ത്രിമാരെ മാത്രമല്ല പൊലീസ് ജനങ്ങളെയും സംരക്ഷിക്കണമെന്നും ചൂണ്ടിക്കാണിച്ചു. "ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിന് നേരെ ഷൂ എറിഞ്ഞാല്‍ അതിനകത്തേക്ക് പോകില്ലല്ലോ, പിന്നെങ്ങനെയാണ് 308ാം വകുപ്പ് ചുമത്താൻ കഴിയുക? പൊതുസ്ഥലത്ത് പ്രതികളെ മര്‍ദിച്ചവര്‍ എവിടെയെന്നും എങ്ങനെയാണ് രണ്ടു നീതി നടപ്പാക്കാൻ പൊലീസിന് കഴിയുന്നത്?.." കോടതി ചോദിച്ചു. പോലീസ് ഉപദ്രവിച്ചുവെന്ന പ്രതികളുടെ പരാതി എഴുതി നല്‍കാനും ഈ പൊലീസുകാര്‍ ആരൊക്കെയെന്ന് പേര് ഉള്‍പ്പെടെ നൽകാനും കോടതി ആവിശ്യപെട്ടു.






