
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വേണ്ടാത്ത പണിക്കുപോയി മില്‍മ എറണാകുളം മേഖല വാങ്ങിച്ചെടുത്തത് മുട്ടന്‍ പണി. ക്രിസ്മസ് -പുതുവത്സര വിപണി ലക്ഷ്യമിട്ടു നിര്‍മിച്ച 60,000 ത്തോളം കേക്കുകള്‍ ഗുണനിലവാരം ഇല്ലാത്തതിനെത്തുടര്‍ന്ന് തിരിച്ചെത്തിയത് വന്‍ പ്രഹരമായി.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് ചിലരുടെ പിടിവാശി കാരണം മില്‍മ ബേക്കറി- നിര്‍മാണ മേഖലയിലേക്കു കടന്നത്. പാലും പാല് ഉല്‍പ്പന്നങ്ങളുടെയും മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് പല അംഗങ്ങളും ആവശ്യപ്പെട്ടത്. കേക്ക് ഉല്പാദന മേഖലയില്‍ പരിചയം ഇല്ലാത്തതിനാല്‍ പുറത്തുനിന്നു പരിചയസമ്പന്നരെ നിയമിക്കേണ്ടി വരുമെന്നും ഇത് വെല്ലുവിളിയാകുമെന്നും ബോര്‍ഡ് മെമ്പര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
365 ദിവസവും വില്‍ക്കുന്ന പാലും മറ്റ് ഉല്‍പ്പന്നങ്ങളും ഉള്ളപ്പോള്‍ ക്രിസ്മസ് കാലത്തുമാത്രം വിപണിയുള്ള കേക്ക് നിര്‍മാണം വേണ്ടെന്നാണ് കൂടുതല്‍ മെമ്പര്‍മാരും പറഞ്ഞത്. എന്നാല്‍ ചാലക്കുടി പ്ലാന്റ് നിന്നുപോയതിനാല്‍ ഇവിടെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഇതു സര്‍ക്കാര്‍ ഏറ്റെടുക്കും എന്നു തെറ്റിധരിപ്പിച്ചാണ് കേക്ക് നിര്‍മാണ യൂണിറ്റ് തുടങ്ങിയത്. ഈ കാര്യത്തില്‍ ഫെഡറേഷന് തലത്തിലും മുറുമുറുപ്പുണ്ടായിരുന്നു. ബോര്‍ഡ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കേക്ക് നിര്‍മാണം ആരംഭിച്ചതെന്നും ആരോപണമുണ്ട്.
ശക്തമായ മലബാര്‍ മേഖലപോലും കേക്ക് ഓഡര്‍ കൊടുത്തു വാങ്ങിയാണ് വില്പന നടത്തുന്നത്. അപ്പോഴും സീസണില്‍ ശരാശരി ഒരു ലക്ഷം കേക്ക് എങ്കിലും ചെലവാകുമെന്നു മന്ത്രിയെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് എറണാകുളം മേഖലയിലെ അണിയറക്കാര്‍ ഇതിനുള്ള നിര്‍മാണാനുമതി വാങ്ങിയത്. കഴിഞ്ഞ നാലു വര്‍ഷത്തെ ക്രിസ്മസ് സീസണിലെ വില്പന ശരാശരി ഒരു വര്‍ഷം 30,000 എണ്ണത്തില്‍ താഴെയായിരുന്നെന്ന വസ്തുത അവര്‍ മറച്ചുവയ്ക്കുകയും ചെയ്തു. ഇതിനിടെയാണ്, നിര്‍മിച്ച ഒരു കേക്ക് പോലും വില്ക്കാനാകാതെ തിരിച്ചെത്തിയിരിക്കുന്നത്.
ഉത്പാദനച്ചെലവ് മുതലാകാതെ ക്ഷീരകര്‍ഷകര്‍ കന്നുകാലി വളര്‍ത്തല്‍ മേഖലയില്‍നിന്ന് കൊഴിഞ്ഞുപോകുന്ന വേളയിലും ഒരു രൂപ പോലും ഇന്‍സെന്റീവ് കൊടുക്കുവാന്‍ കൂടി മില്‍മയ്ക്കു കഴിയുന്നില്ല. അതിനിടെയാണ് ലക്ഷോപലക്ഷം ചെലവഴിച്ചു കൊട്ടിഘോഷിച്ച് ചാലക്കുടിയില്‍ ബേക്കറി യൂണിറ്റ് തുടങ്ങിയത്. ഒടുവില്‍ കേക്ക് ഉത്പാദനം നിര്‍ത്തിവയ്ക്കേണ്ടിയും വന്നു.






