
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന പേരിലാണ് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
യുവതിയും യുവാവും സഞ്ചരിച്ച കാർ, മറ്റൊരു കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന് പറഞ്ഞാണ് ഇന്നലെ ഇരുവരേയും നാട്ടുകാർ തടഞ്ഞുവെച്ചത്. നാട്ടുകാരും പോലീസും ഇവരുടെ കാറിന് പിന്നാലെ പോവുകയായിരുന്നു. തുടർന്ന് കാറിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു. യുവതിയുടെയും യുവാവിന്റെയും കയ്യില്‍ ലഹരിമരുന്നുണ്ടെന്ന് ആരോപിച്ചാണ് വലിയ ജനക്കുട്ടം ഇരുവരെയും പരസ്യമായി വിചാരണ ചെയ്യാന്‍ മുതിര്‍ന്നത്. പോലീസിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ജനക്കുട്ടത്തിന്റെ ഇടപെടല്‍ എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
കാറിലുണ്ടായിരുന്ന യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കാനും, യുവതിയെ ആള്‍ക്കൂട്ടിന് നടുവില്‍ നിര്‍ത്തി അസഭ്യം പറയാനും ആള്‍ക്കുട്ടം മുതിര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വാഹനത്തില്‍ ഉണ്ടായിരുന്ന യുവാവ് കാപ്പ കേസ് പ്രതിയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ കയ്യേറ്റം ചെയ്ത ആള്‍ക്കുട്ടം കയ്യും കാലും ബന്ധിച്ചാണ് പൊലീസിന് കൈമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ലഹരിമരുന്ന് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ എന്ന പരിപാടിയുടെ ടാഗില്‍ ഉള്‍പ്പെടെയാണ് ദൃശ്യങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നത്.






