
ഹുബ്ബാളി: അയോദ്ധ്യയില്‍ പുതിയതായി പണി കഴിപ്പിച്ച ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വന്‍ രാഷ്ട്രീയ വിവാദങ്ങളാണ് രാജ്യത്ത് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ക്ഷേത്രം ബിജെപി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയം കളിക്കാന്‍ ഉപയോഗിക്കുന്നെന്ന വാദം ഉയര്‍ത്തി കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രംഗത്ത് വന്നിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ നിന്നും വരുന്ന ഒരു അറസ്റ്റിന്റെ വാര്‍ത്ത കൗതുകമാകുകയാണ്. 1992 കലാപശ്രമം നടത്തിയെന്ന കേസില്‍ 30 വര്‍ഷത്തിന് ശേഷം ഒരാളെ അറസ്റ്റ് ചെയ്തു.
അയോദ്ധ്യയില്‍ നിലനിന്നിരുന്ന ബാബ്റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ കലാപശ്രമം നടത്തിയെന്ന് ആരോപിച്ച് ഒരു 50 വയസ്സുള്ളയാളെ കര്‍ണാടകപോലീസ് ഹൂബ്ളിയില്‍ അറസ്റ്റ് ചെയ്തു. ബാബ്റി മസ്ജിദ് തകര്‍ത്ത 1992 കാലത്ത് 20 വയസ്സ് ഉണ്ടായിരുന്ന പൂജാരി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ 50 വയസ്സുള്ള പൂജാരിയെ 'ലോംഗ് പെന്റിംഗ്' ഗണത്തില്‍ പെടുന്ന കേസില്‍ ഉള്‍പ്പെടുത്തയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു സാധാരണ നടപടി മാത്രമെന്നാണ് ഹുബ്ബാളി-ധര്‍വാഡ് പോലീസ് കമ്മീഷണര്‍ രേണുകാ സുകുമാര്‍ ഇന്ത്യാ ടുഡേ യോട് പ്രതികരിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ 16 ാം നൂറ്റാണ്ടി പണി കഴിപ്പിച്ചതെന്ന് കരുതുന്ന ബാബ്റി മസ്ജിദ് ഹിന്ദു ആക്ടിവിസ്റ്റുകള്‍ തകര്‍ത്തത് 1992 ഡിസംബര്‍ 6 നായിരുന്നു. തര്‍ക്കഭൂമിയായി കിടന്ന ഇവിടം പിന്നീട് 2019 ല്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടുകൊടുക്കുകയും ഇവിടെ ഇപ്പോള്‍ പുതിയ ക്ഷേത്രം ഉയരുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രം ഉദ്ഘാടനത്തിലേക്ക് നീങ്ങുമ്പോഴാണ് 1992 ല്‍ കലാപശ്രമം നടത്തിയെന്ന കേസില്‍ 50 വയസ്സുള്ളയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
'ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍ക്കുന്ന ഒരു പതിവ് നടപടി മാത്രമാണിത്. 2006-ല്‍ ഈ കേസ് ലോങ്ങ് പെന്‍ഡിംഗ് എന്ന് വിളിക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഞങ്ങള്‍ അത്തരം 37 കേസുകള്‍ തീര്‍ത്തു. അതിലൊന്നാണിത്. പ്രതി അയോധ്യയിലെ ബാബറി ധ്വംസനത്തിന് ശേഷം ഹുബ്ബള്ളിയില്‍ നടന്ന കലാപത്തില്‍ പങ്കാളിയായിരുന്നുവെന്ന് കമ്മീഷണര്‍ രേണുക സുകുമാര്‍ പറഞ്ഞു.






