
കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ നടുവിൽ പാത്തൻപാറ സ്വദേശി ജോസ് (63) ആണ് തൂങ്ങിമരിച്ചത്. ജോസിന് വ്യക്തികൾക്കും സ്വാശ്രയ സംഘത്തിലുമായി കട ബാധ്യതയുണ്ടായിരുന്നു. വാഴക്കൃഷി നഷ്ടത്തിലായതിന്റെ വിഷമത്തിലാണ് ആന്മഹത്യയെന്ന് ബന്ധുക്കൾ പറയുന്നു.
സുഹൃത്തിന്റെ വീട്ടുവളപ്പിലാണ് മുണ്ടിൽ തൂങ്ങിയ നിലയിൽ ജോസിനെ കണ്ടത്. പത്ത് സെന്റ് സ്ഥലമാണ് ജോസിന് ഉടമസ്ഥതയിലുള്ളമെങ്കിലും അദ്ദേഹം വിവിധയിടങ്ങളിൽ പാട്ടത്തിന് ഭൂമിയെടുത്ത് വാഴക്കൃഷി നടത്തിയിരുന്നു. ജോസിന്റെ പ്രധാന വരുമാന മാർഗം വാഴക്കൃഷിയാണ്. കഴിഞ്ഞ വർഷങ്ങളായി വാഴക്കൃഷി നഷ്ടത്തിലുമായിരുന്നു. സ്വാശ്രയ സംഘത്തിലും വ്യക്തികൾക്കുമായി 2 ലക്ഷം വായ്പ ജോസിന് ഉണ്ടായിരുന്നു.
ജോസ് ഇന്ന് രാവിലെയും സ്വാശ്രയ സംഘത്തില്‍ ചെന്നിരുന്നു. അടവ് മുടങ്ങിയതിനാലാണ് സ്വാശ്രയ സംഘത്തിലെത്തിയത്. തുടർന്ന് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ജോസ് തിരിച്ചു പോവുകയായിരുന്നു. ജീവനക്കാർ ഫോണിൽ വിളിച്ചെങ്കിലും ഇനി വിളിക്കേണ്ടെന്ന് പറയുകയായിരുന്നു. മൂന്ന് മക്കളാണ് ജോസിനുളളത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.






