
ഗുരുവായൂര്‍: രാഷ്ട്രീയ പ്രധാന്യമുള്ള പ്രമുഖരുടേയും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളുടെയും സാന്നിദ്ധ്യത്തില്‍ സുരേഷ്ഗോപിയുടെ മകളുടെ വിവാഹചടങ്ങ് നടന്നു. സിനിമാമേഖലയില്‍ നിന്നും സുരേഷ്ഗോപിക്ക് വളരെ അടുപ്പമുള്ള മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും ബിജുമേനോനും നടി ഖുശ്ബുവുമെല്ലാം സാക്ഷികളായ താലികെട്ട് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യമായിരുന്നു ഏറ്റവും സവിശേഷത.
നേരത്തെ നിശ്ചയിച്ചതിലും അല്പം വൈകിയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്. ദർശന ശേഷം 8.45 ഓടെ ക്ഷേത്രം കിഴക്കെ നടയിലെ വിവാഹ മണ്ഡപത്തിൽ അദ്ദേഹമെത്തി. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും മാവേലിക്കര സ്വദേശി മോഹൻ ശ്രീദേവി ദമ്പതികളുടെ മകൻ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹച്ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വധൂവരൻമാർക്കണിയാനുള്ള മാല പ്രധാനമന്ത്രിക്ക് നൽകി. തുടർന്ന് പ്രധാനമന്ത്രിയാണ് വരനും വധുവിനും മാല കൈമാറിയത്.അല്പനേരം ചടങ്ങിന്റെ കാരണവ സ്ഥാനം അലങ്കരിച്ചായിരുന്നു പ്രധാനമന്ത്രി മണ്ഡപത്തിൽ നിന്നിറങ്ങിയത്. ഇതേ സമയം മറ്റു മണ്ഡപത്തിലെ വധൂവരൻമാരെയും പ്രധാനമന്ത്രി ആശിർവദിച്ചു.
സുരേഷ്ഗോപിയും നടനും മകനുമായ ഗോകുല്‍ സുരേഷും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളായിരുന്നു വധു ഭാഗ്യാസുരേഷിനെ മണ്ഡപത്തിലേക്ക് ആനയിച്ചത്. വധുവരന്മാരായ ഭാഗ്യയ്ക്കും ശ്രേയസിനും മധുരവും നല്കി.






