
ന്യൂഡല്‍ഹി : അയോധ്യ പ്രാണപ്രതിഷ്ഠ പ്രമാണിച്ച് ഹിമാചൽ സർക്കാർ നാളെ അവധി പ്രഖ്യാപിച്ചു. പ്രാണപ്രതിഷ്ഠയ്ക്ക് കോൺഗ്രസ് ഭരിക്കുന്ന സർക്കാർ അവധി പ്രഖ്യാപിക്കുന്നത് ആദ്യമാണ്. ബിജെപിയുടെ രാഷ്ട്രീയ പരിപാടിയെന്ന കോൺഗ്രസ് വിമർശനത്തിനിടെയാണ് അവധി പ്രഖ്യാപനം. സംസ്ഥാനത്ത് നാളെ പൊതു അവധിയായിരിക്കുമെന്നാണ് ഹിമാചല്‍ പ്രദേശ് സർക്കാർ ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്.
Himachal Pradesh Government declares a public holiday in the state on January 22 on the occasion of the Pran Pratishtha ceremony of Lord Ram in Ayodhya. pic.twitter.com/SYZuobwDb5
— ANI (@ANI) January 21, 2024
അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് 12 സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് 22ന് പൂര്‍ണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലും ബംഗാളിലും അവധി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാര് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരുകള്‍ അത് പരിഗണിച്ചിട്ടില്ല.






