
മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വീൽചെയര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലെ പ്രതി റാഫി പുതിയകടവിൽ. തങ്ങളുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. സൗഹൃദ സംഭാഷണത്തിനിടെയുണ്ടായതാണ് വീൽചെയര്‍ പരാമര്‍ശം. അത് തമാശയായി പറഞ്ഞതാണ്. ഫോൺ സംഭാഷണം മുഈൻ അലി തങ്ങൾ പുറത്ത് വിട്ടത് എന്തുകൊണ്ട് എന്നറിയില്ല, സംഭവത്തിൽ താൻ മാപ്പ് ചോദിക്കുന്നു. മുഈൻ അലി തങ്ങൾ തനിക്കെതിരെ നൽകിയ പരാതി രണ്ട് ദിവസത്തിനകം പിൻവലിക്കുമെന്നാണ് കരുതുന്നത്. രണ്ട് ദിവസത്തിനകം തങ്ങളെ നേരിൽക്കാണുമെന്നും തങ്ങളുമായി നല്ല ബന്ധമാണ് ഇപ്പോഴുമെന്നും റാഫി മാധ്യമങ്ങളോട് പറഞ്ഞു.
റാഫി പുതിയകടവിന്റെ് വിവാദാ പരാമര്‍ശം ഇങ്ങനെ ;
യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമാണ് മുഈന്‍ അലി ശിഹാബ് തങ്ങൾ. വെള്ളിയാഴ്ചയാണ് മുഈന്‍ അലി തങ്ങളുടെ ഫോണിലേക്ക് ഭീഷണിയും മുന്നറിയിപ്പുമായി രണ്ട് ശബ്ദ സന്ദേശങ്ങളെത്തിയത്. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ആദ്യ ശബ്ദസന്ദേശത്തില്‍ സമുദായ നേതാക്കളെയും പാര്‍ട്ടി നേതാക്കളെയും വെല്ലുവിളിക്കാനാണ് തീരുമാനമെങ്കില്‍ വില്‍ ചെയറില്‍ പോകേണ്ടി വരുമെന്ന ഭീഷണിയാണുളളത്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുളള രണ്ടാമത്തെ സന്ദേശം കൃത്യമായ വധഭീഷണിയാണ് നല്‍കുന്നത്.
പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച മുന്നോട്ടു പോകാനാണ് ഉദ്ദേശമെങ്കില്‍ വീല്‍ച്ചെയറില്‍ പോകേണ്ടി വരുമെന്നും ഇനി പുറത്തിറങ്ങാനാകില്ലെന്നുമാണ് ഭീഷണി.മുഈന്‍ അലി തങ്ങള്‍ ഇതിനെതിരെ മലപ്പുറം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവില്‍ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈന്‍ അലി ആരോപിച്ചു. തങ്ങളെ നിങ്ങള്‍ ഈ പോക്ക് പോകുകയാണെങ്കില്‍ നിങ്ങള്‍ വീല്‍ച്ചെയറില്‍ പോകേണ്ട ഗതി ഉണ്ടാകും കെട്ടോ. തങ്ങള്‍ക്ക് ഇനി പുറത്തിറങ്ങാന്‍ പറ്റില്ലെന്നും സന്ദേശത്തില്‍ പറയുന്നു.






