
ന്യൂഡല്‍ഹി: ''അതിവേഗം, ബഹുദൂരം'' എന്ന മുദ്രാവാക്യം കേരള രാഷ്ട്രീയത്തിനു പരിചിതമാക്കിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. വികസന കാര്യത്തിലാണ് അതിവേഗ പ്രയാണം അദ്ദേഹം ആഗ്രഹിച്ചത്. ബിഹാറില്‍ അതിവേഗ രാഷ്ട്രീയത്തിന്റെ ആളാണു നിതീഷ്. അതിവേഗത്തിലുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ മനസിലാക്കാന്‍ പലപ്പോഴും അടുപ്പക്കാര്‍ക്കുപോലും കഴിയാറില്ല.
1974--75 ലെ ജെ.പി. പ്രസ്ഥാനത്തിലൂടെയാണു നിതീഷ് ഉയര്‍ന്നുവന്നത്. സോഷ്യലിസ്റ്റ് പ്രതിച്ഛായയായിരുന്നു ആദ്യകാലത്ത്. ആദ്യം ലാലു പ്രസാദ് യാദവിന്റെയും പിന്നീട് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെയും വിശ്വസ്തനായി. ലക്ഷ്യമിട്ട പടവുകള്‍ താണ്ടിക്കഴിഞ്ഞപ്പോള്‍ ഇരുവരും പുറത്തായി. ജനതാ പാര്‍ട്ടി, ജനതാദള്‍ പാര്‍ട്ടികളിലൂടെ പടിപടിയായായിരുന്നു വളര്‍ച്ച. ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന രാഷ്ട്രീയ കരുത്തന്റെ പിന്തുണയോടെ 1994 ല്‍ സമതാ പാര്‍ട്ടി സ്ഥാപിച്ചതോടെയാണു നിതീഷ് സ്വന്തം പാത വെട്ടിപ്പിടിക്കാന്‍ തുടങ്ങിയത്. 1995 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമതാ പാര്‍ട്ടിക്ക് ലഭിച്ചത് ഏഴ് സീറ്റ് മാത്രം. ഇതോടെയാണു ത്രികോണപ്പോരാട്ടം തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം മനസിലാക്കിയത്. അന്ന് സോഷ്യലിസ്റ്റുകള്‍ക്ക് ബി.ജെ.പി. ''തൊട്ടുകൂടാന്‍ '' പറ്റാത്ത പാര്‍ട്ടിയായിരുന്നു.
1996-ല്‍ നിതീഷ് ബി.ജെ.പി. സഖ്യത്തിന്റെ ഭാഗമായി. 2000ല്‍ എന്‍.ഡി.എയുടെ ഭാഗമായി നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി. ആ സര്‍ക്കാര്‍ ഏഴ് ദിവസം മാത്രമേ തുടര്‍ന്നുള്ളൂ. പക്ഷേ, ലാലുവിന് ഒരു ബദല്‍ എന്ന പ്രതിച്ഛായ നിതീഷ് സ്വന്തമാക്കിയിരുന്നു. നിതീഷ് അംഗമായ കൂര്‍മി സമുദായത്തിനു സംസ്ഥാനത്ത് മൂന്ന് ശതമാനം വോട്ടുകളേയുള്ളൂ. ഇതോടെയാണ് അദ്ദേഹം തന്റെ കാര്‍ഡുകള്‍ വിദഗ്ദ്ധമായി പ്രയോഗിക്കാന്‍ തുടങ്ങി. ബി.ജെ.പിയുടെ തണലില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തമായി. െവെകാതെ പാര്‍ട്ടിയില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് അപ്രസക്തനായി. 2009 ലെ തെരഞ്ഞെടുപ്പില്‍ ഫെര്‍ണാണ്ടസിനു നിതീഷ് സീറ്റ് നിഷേധിച്ചു.
അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ശരദ് യാദവായിരുന്നു അക്കാലത്ത് നിതീഷിന്റെ കരുത്ത്. (2018 ല്‍ അദ്ദേഹവും പാര്‍ട്ടിക്ക് പുറത്തായി. )ബി.ജെ.പിയുമായി നിതീഷ് ആദ്യം അകന്നത് 2013 ലാണ്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്ഥിയാക്കിയതായിരുന്നു കാരണം. 2013 ജൂണില്‍ എന്‍.ഡി.എയ്ക്ക് ''ശുദ്ധവും മതേതരവുമായ പ്രതിച്ഛായ'' വേണമെന്ന ആവശ്യവുമായി അദ്ദേഹം രംഗത്തെത്തി. െവെകാതെ എന്‍.ഡി.എ. വിട്ടു. 2013 ജൂണ്‍ മുതല്‍ 2017 ജൂലൈ വരെ ലാലു പ്രസാദിന്റെ ആര്.ജെ.ഡിയുമായി കൂട്ടുകൂടി. ശക്തമായ സാമൂഹിക അടിത്തറ ഉണ്ടായിരുന്നിട്ടും, മുസ്ലിം--യാദവ (ഏകദേശം 30%) വോട്ടുകള്‍ ലഭിച്ച ആര്.ജെ.ഡിക്ക് അവരുടെ സഖ്യസര്‍ക്കാരില്‍ നിതീഷിനെ മുഖമായി അംഗീകരിക്കേണ്ടിവന്നു.
പിന്നാലെ വന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്.ജെ.ഡി- ജെ.ഡി.യു. സഖ്യം തകര്‍ന്നടിഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ പിണക്കം മറന്ന് എന്‍.ഡി.എയിലേക്കു മടങ്ങി. ലാലുവിനെ അഴിമതിക്കാരനെന്നു വിളിച്ചു എന്‍.ഡി.എയില്‍ നിതീഷെത്തി.
2017 ല്‍ വീണ്ടും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുകയും അവരുടെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 17 സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. ജെ.ഡി.യു. മത്സരിച്ച 17 മണ്ഡലങ്ങളില്‍ 16 എണ്ണം നേടുകയും ചെയ്തതോടെ ദേശീയ രാഷ്ട്രീയത്തിലും കരുത്തനായി. ഇതോടെയാണു ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചത്. വീണ്ടും ബി.ജെ.പി. സഖ്യംവിട്ടു.
2022 ല്‍ ആര്.ജെ.ഡിയുമായി കൂട്ടുകൂടി മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തി. ''ഇന്ത്യ'' മുന്നണി രൂപീകരിച്ച് അതിന്റെ മുഖമാകാനായിരുന്നു അടുത്ത ശ്രമം. ഇന്ത്യ മുന്നണിലെ അെനെക്യം പുറത്തുവന്നതിന്റെ പിന്നാലെയാണ് അടുത്ത ചുവടുമാറ്റം.
ആര്.എസ്.എസ്. സൈദ്ധാന്തികനായ കെ.എന്‍. ഗോവിന്ദാചാര്യയായിരുന്നു ഒരുകാലത്ത് നിതീഷിന്റെ വഴികാട്ടി. അദ്ദേഹം വഴി ആര്.എസ്.എസ്. നേതാക്കളുമായി മികച്ച ബന്ധം സ്ഥാപിക്കാനും നിതീഷിനു കഴിഞ്ഞിട്ടുണ്ട്. ചാട്ടങ്ങള്‍ പിഴയ്ക്കാതിരിക്കാനുള്ള ഒരു കാരണവും അതാണ്.






