
പാറ്റ്ന: നിതീഷ്കുമാര്‍ അപ്രതീക്ഷിതമായി മറുകണ്ടം ചാടിയതിനെ തുടര്‍ന്ന് കുഴിയിലായിരിക്കുന്ന ബീഹാര്‍ മൂന് ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വീയാദവിന് സ്ഥാനം നഷ്ടമായതിന് പിന്നാലെ കിട്ടിയത് കൂറ്റന്‍ പണി. ജോലിക്ക് ഭൂമി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ഒമ്പത് മണിക്കൂറാണ് തേജസ്വീയെ ഇ.ഡി. ചോദ്യം ചെയ്തത്. ഏകദേശം 60 ലധികം ചോദ്യങ്ങള്‍ ചോദിച്ചു വലച്ചുകളഞ്ഞതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇ.ഡി. ഓഫീസില്‍ നിന്നും തേജസ്വീ പുറത്തുവന്നത് മുഖത്ത് പുഞ്ചിരിയും രണ്ടു വിരല്‍ ഉയര്‍ത്തി വിക്ടറി ചിഹ്നവും കാണിച്ചായിരുന്നു. തിങ്കളാഴ്ച തേജസ്വിയുടെ പിതാവും ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെ ഇതേകേസില്‍ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ലാലു പ്രസാദ് യാദവിനെ കേന്ദ്ര ഏജന്‍സി പത്ത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
തൊട്ടുപിന്നാലെയാണ് തേജസ്വീയും അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ജനുവരി ആദ്യം യാദവ് കുടുംബത്തിലെ നിരവധി അംഗങ്ങള്‍ക്കെതിരെ ഏജന്‍സി പ്രോസിക്യൂഷന് പരാതി നല്‍കിയിരുന്നു. ലാലുവിന്റെ ഭാര്യ റാബ്റി ദേവി, മക്കളായ മിഷ ഭാരതി, ഹേമ യാദവ് എന്നിവര്‍ നാമമാത്രമായ കൈക്കൂലിയായി ഭൂമി കൈപ്പറ്റിയെന്നാണ് ആരോപണം.
മുന്‍ റെയില്‍വേ മന്ത്രി കൂടിയായിരുന്ന ലാലു പ്രസാദ് യാദവ് അഴിമതിയില്‍ ഏര്‍പ്പെട്ടുവെന്ന സിബിഐ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. 2004 നും 2009 നും ഇടയില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡിക്ക് പകരക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. ലാലുവിനും കുടുംബത്തിനും മറ്റുള്ളവരുമായി 13 പേര്‍ക്കെതിരേ കഴിഞ്ഞ ഒക്ടോബറിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
അതേസമയം, കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തുകൊണ്ട് ബിജെപിയുടെ ഉന്നത നേതൃത്വം 'ഭയപ്പെടുന്നു'വെന്നും തങ്ങളെ ലക്ഷ്യമിടുന്നതായും പ്രതിപക്ഷ നേതാക്കള്‍ അവകാശപ്പെട്ടു. ചൊവ്വാഴ്ച രാവിലെ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലാണ് തേജസ്വി യാദവ് പട്നയിലെ ഇഡി ഓഫീസില്‍ എത്തിയത്. ലാലുപ്രസാദ് യാദവും കുടുംബവും ഉദ്യോഗാര്‍ത്ഥികളോട് ജോലിക്ക് പകരമായി കൈക്കൂലിയായി ഭൂമി കൈമാറാന്‍ ആവശ്യപ്പെട്ടതായി കേന്ദ്ര ഏജന്‍സി ഉറപ്പിച്ചു പറയുന്നുണ്ട്.






