
കൊച്ചി/തൃശൂര്‍: ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി തട്ടിപ്പുകേസില്‍ ഒളിവില്‍പോയ ഉടമകള്‍ക്കെതിരേ ഇ.ഡി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപന്, ഭാര്യ ശ്രീന എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസ്. ഇ.ഡി. റെയ്ഡിനു തൊട്ടുമുമ്പാണ് ഇരുവരും ഒളിവില്‍പോയത്. ഇവരുടെ 55 ബാങ്ക് അക്കൗണ്ടുകളിലായുണ്ടായിരുന്ന 212 കോടി രൂപയുടെ നിക്ഷേപം അന്വേഷണസംഘം മരവിപ്പിച്ചിരുന്നു.
അതിനിടെ, ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ സോഫ്റ്റ്വേര്‍ കൈകാര്യം ചെയ്തിരുന്നതു കൊച്ചിയിലെ ജിപ്ര ബിസിനസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണെന്നു കണ്ടെത്തി. സോഫ്റ്റ്വേറില് കൃത്രിമം കാണിച്ച് ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടിയെന്നായിരുന്നു അന്വേഷണത്തില്‍ വ്യക്തമായത്. ഈ സ്ഥാപനത്തിലും ഇ.ഡി. അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി നാളെ പരിഗണിക്കും. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കേസിലെ വാദം കോടതി നാളത്തേക്ക് മാറ്റിവച്ചത്. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പുതന്നെ ഇരുവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് ഇ.ഡി. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും 2300 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയതെന്നും ഇ.ഡി. കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരേ വിവിധ ജില്ലകളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 19 കേസുകളുടെ വിശദാംശങ്ങളും ഇ.ഡി. കോടതിയില്‍ ഹാജരാക്കിയിരുന്നു.
ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുന്നതിനായി 810 കോടി രൂപ വിദേശത്തെത്തിച്ചതടക്കം ഗുരുതര സ്വഭാവമുള്ള സാമ്പത്തിക കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. നേരത്തെ കമ്പനി ഉടമകളുടെ 210 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. കണ്ടുകെട്ടിയിരുന്നു.
അതേസമയം, ഹൈ റിച്ച് ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ 212.45 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചതായി ഇ.ഡി.വ്യക്തമാക്കി. ബാങ്ക് നിക്ഷേപങ്ങളും, സ്ഥിര നിക്ഷേപങ്ങളുമാണു മരവിപ്പിച്ചതെന്ന് ഇ.ഡി. എക്സിലെ കുറിപ്പില്‍ വ്യക്തമാക്കി. തട്ടിപ്പുകേസില്‍ ഇതുവരെ നടന്ന അന്വേഷണത്തില്‍ 3,141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്നു വ്യക്തമായതായി മുഖ്യമന്ത്രി പിണറായി വിജയന്. ടി.ജെ. വിനോദ് എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. കേസിന്റെ അന്വേഷണത്തില്‍ ഏകദേശം 3,141,33,91,800 രൂപയാണ് നിക്ഷേപമായി സ്വീകരിച്ചതായി കണ്ടെത്തിയത്. കേസ് സി.ബി.ഐക്ക് കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
തൃശൂരിലെ ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി എന്ന സ്ഥാപനത്തിനെതിരേ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ ഇതര സംസ്ഥാനത്തുനിന്നും നിക്ഷേപകര്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അന്യരാജ്യത്തുള്ളവര്‍ നിക്ഷേപകരായി ഉണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടക്കുന്നു. അന്തര്‍ സംസ്ഥാന പണമിടപാട് നടന്നതായി വ്യക്തമായിട്ടുണ്ട്. രാജ്യാന്തര പണമിടപാടുകള്‍ നടന്നതിനു തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടുന്നതിനു ബഡ്സ് കോംപീറ്റന്റ് അതോറിറ്റി ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മാത്യു കുഴല്‍നാടന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടി തൃശൂര്‍ കലക്ടര്‍ സ്വീകരിച്ചു. ഉത്തരവ് സ്ഥിരപ്പെടുത്തുന്നതിനുള്ള അപേക്ഷ കോടതി മുന്‍പാകെ ഫയല്‍ ചെയ്തു. സ്ഥാപനത്തിനെതിരേ തൃശൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസിനെതിരേ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സംസ്ഥാന പോലീസ് പ്രതികള്‍ക്ക് കവചമൊരുക്കുകയാണെന്ന് അനില്‍ അക്കര ഫെയ്സ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ബഡ്സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ മരവിപ്പിച്ച ശേഷവും ഇടപാടുകള്‍ നടന്നെന്ന് നിക്ഷേപകര്‍ പറയുന്നു.
കഴിഞ്ഞ മാസം ഏഴിന് തൃശൂര്‍ ജില്ലാ കലക്ടര്‍ ബഡ്സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ ജപ്തി ചെയ്യാനുള്ള ഉത്തരവിട്ടു. എന്നിട്ടും കഴിഞ്ഞ മാസം 27 വരെ ഹൈറിച്ച് കമ്പനി നിയമത്തെ വെല്ലുവിളിച്ച് നിക്ഷേപകരില്‍നിന്ന് പണം പിരിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഇ.ഡി. സംഘത്തിന് മുന്നിലൂടെ പ്രതാപനും ഭാര്യയും വിശ്വസ്തന് ഡ്രൈവറും കടന്നുകളഞ്ഞു. പുറത്തേക്കുപോയ വാഹനത്തിന്റെ വിശദാംശങ്ങളടക്കം കൈമാറിയിട്ടും പോലീസ് മാത്രം ഇതുവരെ ഒന്നും കണ്ടില്ലെന്നാണ് അനില്‍ അക്കരയുടെ ആരോപണം.






