
വരികൾ എഴുതി നൽകിയത് സാഹിത്യ അക്കാദമി ആവശ്യപ്പെട്ടതിനാലാണെന്ന് ഗാനരചയിതാവ് ബി കെ ഹരിനാരായണൻ. ശ്രീകുമാരൻ തമ്പി താന്‍ ഏറെ ആരാധിക്കുന്ന വ്യക്തിയാണെന്നും തന്റെ ഗാനം തെരഞ്ഞെടുത്തതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഹരിനാരായണൻ വ്യക്തമാക്കി.
വിഷയം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ ആവശ്യപ്പെട്ടതു കൊണ്ടാണ് പാട്ടെഴുതിയത്. തന്റെ പേര് വലിച്ചിഴച്ചതിൽ വലിയ വിഷമമുണ്ട്. പാട്ടെഴുത്തുകാരൻ എന്ന നിലയിൽ ശ്രീകുമാരൻ തമ്പിയ്ക്കൊപ്പം നിൽക്കുമെന്നും ഹരിനാരായണൻ പറഞ്ഞു.
അദ്ദേഹത്തോട് വ്യക്തി എന്ന നിലയിലും കവി, ഗാനരചയിതാവ് എന്നീ നിലകളിലും ബഹുമാനമുണ്ട്. അദ്ദേഹം എഴുതിയ ഏതൊരു വരിയേക്കാളും എത്രയോ താഴെയാണ് ഞാൻ എഴുതിയ വരികൾ. ഞങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പാട്ട് ഒരു പാഠപുസ്തകമാണെന്നും ഹരിനാരായണൻ കൂട്ടിച്ചേര്‍ത്തു.






