
കൊല്ലം: ഓയൂര്‍ മരുതമണ്‍പള്ളി കാറ്റാടിയില്‍നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡി. വൈ.എസ്.പി: എം.എം. ജോസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികള്‍ക്കു വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ പിടിയിലായതിന്റെ 70-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2023 നവംബര്‍ 27 നു െവെകിട്ട് 4.20 നാണ് കാറിലെത്തിയ മൂന്നംഗ സംഘം ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷനു പോകുകയായിരുന്ന കുട്ടിയെ പിന്തുടര്ന്ന് കാറിനുള്ളിലേക്കു വലിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. ചെറുത്തുനിന്ന സഹോദരന് ജോനാഥനെ പുറത്തേക്കു തള്ളിയിട്ടാണ് പെണ്‍കുട്ടിയുമായി സംഘം കടന്നുകളഞ്ഞത്.
പോലീസും നാട്ടുകാരും കുട്ടിക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ രാത്രി ഏഴരയോടെ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിയെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ തുക പത്തു ലക്ഷമാക്കി ഉയര്‍ത്തി. തുടര്‍ന്ന് നാടകീയമായ മണിക്കൂറുകള്‍ക്കൊടുവില്‍ അടുത്തദിവസം ഉച്ചയോടെ കൊല്ലം ആശ്രാമം െമെതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഡിസംബര്‍ ഒന്നിന് തമിഴ്നാട്ടിലെ പുളിയറയില്‍നിന്നാണ് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാലയത്തില്‍ കെ.ആര്. പദ്മകുമാര്‍, ഭാര്യ എം.ആര്. അനിതകുമാരി, മകള്‍ പി. അനുപമ എന്നിവരെ പോലീസ് പിടികൂടിയത്. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍വിളിയാണ് പ്രതികളിലേക്കെത്താന്‍ പോലീസിനു സഹായകമായത്. അഞ്ചുകോടിയുടെ കടബാധ്യത തീര്‍ക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നാണു കേസ്.
ആയിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ 160 സാക്ഷികളും 150 തൊണ്ടിമുതലുമുണ്ട്. ലാപ്ടോപ്, മൊെബെല്‍ ഫോണ്‍, നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലീസ് ശേഖരിച്ചു. പെണ്‍കുട്ടിയുടെ സഹോദരനാണ് കേസിലെ ഏക ദൃക്സാക്ഷി.പ്രതികളുടെ ശബ്ദസാമ്പിള്‍, െകെയക്ഷര പരിശോധന ഉള്‍പ്പടെയുള്ള ഫോറന്‍സിക് തെളിവുകള്‍ കേസില്‍ നിര്‍ണായകമായി.
മോചനദ്രവ്യം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ചത് അനിതകുമാരിയാണെന്നു ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇവര്‍ മൂവരുമല്ലാതെ മറ്റാരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം. 2021 മുതലുള്ള നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണു തട്ടിക്കൊണ്ടുപോകല്‍ എന്നാണു കണ്ടെത്തല്‍. പ്രതികള്‍ക്കെതിരേ ബാലനീതി നിയപ്രകാരവും കേസുണ്ട്.
കേരളത്തെ രണ്ടുദിവസം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ റെക്കോഡ് വേഗത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പതിമൂന്നംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്. തിരുവനന്തപുരത്തു ജയിലില്‍ കഴിയുന്ന പ്രതികള്‍ ഇതുവരെ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.






