
വന്യമൃഗശല്യം പരിഹരിക്കുന്നതിൽ ഭരണാധികാരികൾ പരാജയപ്പെടുന്നുവെന്ന വിമർശനമുയര്‍ത്തി മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നൽകി പരിഹരിക്കാനാകില്ലെന്ന് ബിഷപ്പ് പറഞ്ഞു.
വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾ ഈ വിഷയം നിയമസഭയിലും ലോക്സഭയിലും ഉന്നയിക്കണമെന്നും ബിഷപ്പ് നിർദേശിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള ശുശ്രൂഷയിലാണ് ബിഷപ്പിന്റെ വിമർശനം.
അതേസമയം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പടമല സ്വദേശി അജീഷിന്റെ സംസ്കാര ചടങ്ങുകൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പടമല സെൻറ് ഫിലോമിനാസ് പള്ളിയിൽ നടന്നു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.






