
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ റിയാസിന് പിന്നാലെ കടകംപളളിക്കും സിപിഎം സംസ്ഥാനസമിതിയില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി ഭരിക്കുന്ന നഗരസഭയെ പ്രതികൂട്ടില്‍ നിര്‍ത്തിയെന്നാണ് ആക്ഷേപം. സ്മാര്‍ട്ട് റോഡ് വികസനത്തിന്റെ പേരില്‍ തലസ്ഥാനത്തെ ജനങ്ങളെ തടങ്കലില്‍ ആക്കുന്നു എന്ന് നടത്തിയ വിമര്‍ശനമാണ് തിരിച്ചടിയായത്.
നേരത്തേ കടകംപള്ളിയെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരോക്ഷമായി വിമര്‍ശിച്ചെന്നും അതിന് റിയാസിനും സംസ്ഥാന സമിതിയില്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും രണ്ടുപേരും വിമര്‍ശിച്ചെന്നും സംസ്ഥാന സമിതി താക്കീത് നല്കിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തള്ളുകയും ചെയ്തിരുന്നു. ഇൗ വിവാദം അടങ്ങുമ്പോഴാണ് കടകം പള്ളിക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം വന്നിരിക്കുന്നത്. വിവാദത്തിന് തുടക്കമിട്ടത് കടകംപള്ളിയാണെന്നാണ് വിമര്‍ശനം. പ്രശ്നം അതീവ ഗൗരവമുള്ളതാണെന്നും സംസ്ഥാനസമിതിയില്‍ അഭിപ്രായമുയര്‍ന്നു.
നേരത്തേ കടകംപള്ളി നടത്തിയ വിമര്‍ശനത്തെ ലാക്കാക്കി മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരെ മാറ്റിയത് ചിലര്‍ക്ക് പൊള്ളല്‍ ഉണ്ടാക്കിയതായി വിമര്‍ശിച്ചിരുന്നു. ഇക്കാര്യം പിന്നീട് വിവാദമായി മാറിയതോടെ അത് കടകംപള്ളിയെ ലാക്കാക്കിയുള്ളതല്ലെന്ന്് റിയാസ് നിഷേധിക്കുകയും ചെയ്തു. പിന്നാലെ പോരിന്റെ പേരില്‍ റിയാസിനെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.എന്നാല്‍ ഈ വാര്‍ത്ത പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് തന്നെ തള്ളുകയും ചെയ്തു.






