
തിരുവല്ല: ഒളിക്യാമറ കുളിമുറിയില്‍ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന അയല്‍വാസിയുടെ പരാതിയില്‍ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല മുത്തൂര്‍ ലക്ഷ്മിസദനത്തില്‍ പ്രിനു (30) വാണ് അറസ്റ്റിലായത്. രണ്ട് പെണ്‍കുട്ടികളും മാതാവുമടക്കം മൂന്നു സ്ത്രീകള്‍ താമസിക്കുന്ന വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതി സ്ത്രീകള്‍ കുളിമുറിയില്‍ കയറുന്ന തക്കം നോക്കിയാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. ഏതാനും മാസങ്ങളായി ഒളിക്യാമറ ഉപയോഗിച്ച് പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുളിമുറിയില്‍ കയറിയ ആള് പുറത്തിറങ്ങുന്ന തക്കംനോക്കി ക്യാമറ തിരികെ എടുത്തു കൊണ്ടുപോയി ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റും. ഡിസംബര്‍ 16-ന് വീട്ടിലെ ഇളയ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയ സമയത്ത് ഒളിക്യാമറ അടങ്ങുന്ന പേന വെന്റിലേറ്ററില്‍ വെക്കാന്‍ ശ്രമിച്ചു. ഇതിനിടെ പേന ക്യാമറ കുളിമുറിക്ക് ഉള്ളിലേക്ക് വീണു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേനയ്ക്കുള്ളില്‍ നിന്നും ഒളിക്യാമറയും മെമ്മറി കാര്‍ഡും ലഭിച്ചു. തുടര്‍ന്ന് മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് പ്രിനുവിന്റെ ചിത്രവും ഏതാനും ദിവസങ്ങളായി പകര്‍ത്തിയ ദൃശ്യങ്ങളും ലഭിച്ചത്. ഇതേത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയതറിഞ്ഞ് പ്രതി കടന്നുകളഞ്ഞു.
സിം കാര്‍ഡുകള്‍ മാറിമാറി ഉപയോഗിച്ച് തമിഴ്നാട്ടില്‍ അടക്കം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ എറണാകുളം വിജിലന്‍സ് ഉദ്യോഗസ്ഥനായ സഹോദരി ഭര്‍ത്താവിന്റെ ചങ്ങനാശേരിയിലെ ക്വാര്‍ട്ടേഴ്സില്‍നിന്നും വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിെവെഎസ്പി എസ്. അഷാദിന്റെ നിര്‍ദ്ദേശപ്രകാരം എസ്.എച്ച്.ഒ ബി.കെ. സുനില്കൃഷ്ണന്, എസ് ഐ. സി. അലക്സ്, സീനിയര്‍ സിപിഒ കെ.ആര്. ജയകുമാര്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ മനോജ്, അഖിലേഷ്, അവിനാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.






