
കേരള മനസാക്ഷിയെ ഞെട്ടിച്ചൊരു കൊലപാതകമായിരുന്നു ടി.പി.ചന്ദ്രശേഖരന്റേത്. പ്രതികളെ പോലീസ് പിടിച്ചെങ്കിലും അവര്‍ക്കുള്ള കോടതി വിധിയ്ക്കായി കാത്തിരിക്കുകയായിരുന്നു കേരളജനത. കഴിഞ്ഞ ദിവസം ഈ കേസില്‍ നിർണായക വിധിയാണ് കേരള ഹൈക്കോടതി പ്രസ്ഥാവിച്ചത്
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തി ഇരട്ട ജീവപര്യന്തം എന്നതിലേക്കാണ് വിധി വന്നത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും പ്രതികൾക്ക് വധശിക്ഷ വേണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഇരട്ട ജീവപര്യന്തം എന്ന അന്തിമ വിധിയിലേയ്ക്ക് കോടതി എത്തി. നിരവധി പേര് ഈ വിധിയെ പിന്തുണച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ എഴുതുന്നുണ്ട്.
ഇപ്പോഴിതാ നടനും സംവിധായകനുമായ ജോയ് മാത്യു ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയില്‍ പ്രതികരണം കുറിച്ചിരിക്കുകയാണ്. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും എപ്പോഴും തുറന്നു പറയാറുള്ള താരം ഈ വിധി ചാവേർ സിനിമയുമായി ബന്ധപ്പെടുത്തിയാണ് പ്രതികരിച്ചത്. ‘‘ടി പി വധക്കേസ് സംബന്ധിച്ച് ഹൈക്കോടതി വിധി വരുമ്പോൾ തന്നെ ‘ചാവേർ’ ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ കീഴടക്കാൻ ഫെസ്റ്റിവൽ ലോകങ്ങൾ നിരവധി. ഇനിയെങ്കിലും നേതാക്കളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ചാവേർ ആയി സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഈ ഹൈക്കോടതി വിധി ഒരു പാഠമാകട്ടെ....(കമന്റ് ബോക്സിൽ മനോരോഗികൾ വന്ന് നിരങ്ങും ,മൈൻഡ് ചെയ്യണ്ട )...’’ ജോയ് മാത്യൂ കുറിച്ചു.
രാഷ്ട്രീയ കൊലപാതകത്തെ അപൂർവ്വങ്ങളിൽ അപൂർവമായി കാണാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതീകൾക്ക് ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും വിധിച്ചത്. നേരത്തേ ഇവരെ ജീവപര്യന്തം തടവിനാണു ശിക്ഷിച്ചത്. പ്രതികൾക്ക് 20 വർഷത്തേക്ക് പരോളോ ശിക്ഷയിൽ ഇളവോ നൽകരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നേതാക്കള്‍ക്കായി ഒരു രാഷ്ട്രീയ കൊലപാതകം നടത്തുന്ന ഒരു കൂട്ടം ഗുണ്ടകളെയും തുടർന്നുള്ള സംഭവങ്ങളെയും ചുറ്റിപ്പറ്റിയുള്ള കഥയാണ് ചാവേർ സിനിമയുടേത്. ജോയ് മാത്യു തിരക്കഥ എഴുതി ടിനു പാപ്പച്ചന് സംവിധാനം ചെയ്ത ചിത്രത്തില്‍ അര്ജ്ജുന് അശോകന്, ആന്റണി വര്‍ഗീസ്, കുഞ്ചാക്കോ ബോബന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2023 ഒക്ടോബർ 5നാണ് ചാവേർ തിയേറ്ററില്‍ റിലീസ് ചെയ്തത്. പിന്നീട് ഒടിടിയിലും ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.






