
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ക്രൂര മര്‍ദനമേറ്റേ ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥനെതിരേ പെണ്‍കുട്ടിയുടേതെന്ന പേരില്‍ ലഭിച്ച പരാതിയില്‍ ദുരൂഹത. സിദ്ധാര്ത്ഥിനെതിരേ പരാതിയില്‍ മൊഴി എടുക്കാനായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ ആന്റി റാഗിങ് സ്ക്വാഡ് വിളിപ്പിച്ചെങ്കിലും പെണ്‍കുട്ടി ഹാജരായില്ല.
ഇതുവരെ 97 പേരാണു കമ്മിഷനു മുമ്പാകെ മൊഴിനല്‍കിയത്. സിദ്ധാര്ഥന് മരിക്കുന്നതിനുമുമ്പ് ക്രൂരമായ മര്‍ദനത്തിനും ശാരീരിക പീഡനത്തിനും ഇരയായ വിവരം പുറത്തുപറയരുതെന്ന് ഡീന്‍ നിര്‍ദേശിച്ചെന്ന് മറ്റൊരു വിദ്യാര്‍ഥി മൊഴി നല്കി. ആന്റി റാഗിങ് ഹെല്പ് ലൈന്‍ മുഖേന ലഭിച്ച പരാതികളില്‍ യു.ജി.സി. ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥികളില്‍ ഒരാള്‍ ഇത്തരത്തില്‍ മൊഴി നല്‍കിയത്. സ്ക്വാഡിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ചു പരാമര്‍ശമുണ്ട്.
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് മൊഴിയെടുത്തപ്പോള്‍ കോളജ് അധികാരികളില്‍ ചിലര്‍ അരികില്‍ ഉണ്ടായിരുന്നതായി വിദ്യാര്‍ഥികളില്‍ ഒരാള്‍ സ്ക്വാഡിനു മൊഴി നല്കി. ഫെബ്രുവരി 26, 27, 28, മാര്‍ച്ച് ഒന്ന് തീയതികളിലാണ് യു.ജി.സി ആന്റി റാഗിങ് സ്ക്വാഡ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തത്.
കഴിഞ്ഞ മാസം 15നു വീട്ടിലേക്കു പുറപ്പെട്ട സിദ്ധാര്ഥന്, പ്രതിപ്പട്ടികയിലുള്ള രെഹാന്‍ ബിനോയ് ഫോണ്‍ ചെയ്തതിനെത്തുടര്‍ന്ന് യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് പിറ്റേന്നു രാവിലെ എട്ടു മണിയോടെ കാമ്പസില്‍ തിരിച്ചെത്തിയതുമുതല്‍ സംഭവിച്ചതില്‍ അറിയാവുന്ന കാര്യങ്ങളാണ് വിദ്യാര്‍ഥികളില്‍ ചിലര്‍ സ്ക്വാഡ് മുമ്പാകെ വെളിപ്പെടുത്തിയത്.
16ന് രാത്രി സിദ്ധാര്‍ഥനെ ഹോസ്റ്റലിനു എതിര്‍വശത്തുള്ള കുന്നിന് മുകളില്‍ കൊണ്ടുപോയും തിരിച്ച് മുറിയില്‍ എത്തിച്ചും മര്‍ദിച്ചതായി വിദ്യാര്‍ഥികള്‍ മൊഴി നല്കി. 16ന് രാത്രി സിദ്ധാര്‍ഥന്റെ മുറിയില്‍നിന്നു നിലവിളി കേട്ടതായി മൊഴിയുണ്ട്.
ഹോസ്റ്റല്‍ അന്തേവാസികളില്‍ പി.ജി. വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടു പേര് സിദ്ധാര്‍ഥനെ മര്‍ദിക്കുന്നതു തടയാന്‍ വിഫലശ്രമം നടത്തിയതായി ഇടക്കാല റിപ്പോര്‍ട്ടിലുണ്ട്. 17നു രാവിലെ സിദ്ധാര്ഥന് അല്പം കഞ്ഞി കുടിച്ചതായി വിദ്യാര്‍ഥികളില്‍ ഒരാള്‍ സ്ക്വാഡിനെ അറിയിച്ചു. മൊഴി നല്‍കിയതില്‍ മറ്റാരും സിദ്ധാര്ഥന് 17ന് നേരം പുലര്‍ന്നശേഷം സിദ്ധാര്ഥന് ആഹാരം കഴിക്കുന്നതു കണ്ടിട്ടില്ല. 16ന് രാത്രി കഴുത്തിനു കുത്തിപ്പിടിച്ചുള്ള മര്‍ദനത്തിനു വിധേയനായ സിദ്ധാര്ഥന് 18ന് രാവിലെ തൊണ്ടവേദനയുണ്ടെന്നു പറഞ്ഞതായും വിദ്യര്‍ഥികളില്‍ ചിലര്‍ പരിശോധിച്ച് മരുന്ന് നിര്‍ദേശിച്ചതായും സ്ക്വാഡിനു മൊഴി ലഭിച്ചു.
18ന് ഉച്ചകഴിഞ്ഞ് സിദ്ധാര്‍ഥനെ മുറിയില്‍ കണ്ടില്ല. മുട്ടിവിളിച്ചിട്ടും ബാത്ത്റൂം തുറന്നില്ല. ഇതേത്തുടര്‍ന്നു ബാത്ത് റൂം വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടതെന്നാണ് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൊഴി. സിദ്ധാര്‍ഥനു നേരിടേണ്ടിവന്നതുപോലുള്ള പീഡനം മുമ്പ് ഹോസ്റ്റലില്‍ രണ്ടു പേര്‍ക്ക് അനുഭവിക്കേണ്ടിവന്നതായും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്നും വിദ്യാര്‍ഥികളില്‍ ചിലര്‍ മൊഴി നല്കിയ വിവരവും ഇടക്കാല റിപ്പോര്‍ട്ടിലുണ്ട്. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.






