
അമേരിക്കയിലെ കോടതിയിലും ബൈജൂസിന് തിരിച്ചടി. ബൈജൂസിന്റെ 533 മില്യൺ ഡോളർ (4440 കോടി രൂപ) ബാങ്ക് അക്കൌണ്ടിൽ മറ്റൊരാവശ്യത്തിനും ചെലവഴിക്കാതെ മരവിപ്പിക്കാനാണ് ഉത്തരവ്. ടെക് കമ്പനിയായ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് യുഎസ് ബാങ്ക്റപ്റ്റ്സ് ജഡ്ജി ജോണ്‍ ഡോർസി നിർദേശം നൽകിയത്.
ബൈജൂസ് തങ്ങള്‍ക്ക് നൽകാനുള്ള പണത്തിനു മേൽ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് വായ്പക്കാർ കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. വായ്പാ ദായകര്‍ പണം ഫെഡറൽ കോടതിയുടെ നിയന്ത്രണത്തിലാക്കണമെന്നായിരുന്നു ആവശ്യമുന്നയിച്ചത്. കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളും ബൈജു രവീന്ദ്രന്റെ സഹോദരനുമായ റിജു രവീന്ദ്രനെ ലക്ഷ്യമിട്ടുള്ളതാണ് ജഡ്ജി ഡോർസിയുടെ ഉത്തരവ്. റിജു പണം എവിടെയാണുള്ളതെന്ന് വെളിപ്പെടുത്തിയിരുന്നില്ലെന്ന് കോടതി രൂക്ഷ വിമർശനം നടത്തി.
വില്യം സി മോർട്ടൻ സ്ഥാപകനായ അമേരിക്കൻ ഹെഡ്ജ് ഫണ്ടായ കാം ഷാഫ്റ്റ് കാപ്പിറ്റലിലേക്കാണ് 533 മില്യൺ ഡോളർ മാറ്റിയത്. ഇവിടെ നിന്നും മറ്റെവിടേക്കോ മാറ്റി. ഈ പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് വെളിപ്പെടുത്താൻ വിസമ്മതിച്ചതിന് വില്യം സി മോർട്ടനെ അറസ്റ്റ് ചെയ്യാൻ ജഡ്ജി ഡോർസി ഉത്തരവിട്ടു. വില്യം സി മോർട്ടനെ കണ്ടെത്തിയാൽ കോടതിയലക്ഷ്യത്തിന് ജയിലിലടയ്ക്കാനാണ് കോടതിയുടെ ഉത്തരവ്. മോർട്ടൺ കാംഷാഫ്റ്റ് ക്യാപിറ്റൽ ഫണ്ടിൽ നിക്ഷേപിച്ച പണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നതുവരെ ദിവസവും പതിനായിരം ഡോളർ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.






