
പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ റിലീസായ ‘ആടുജീവിതം’ സിനിമയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ബെന്യാമിന്റെ നോവലിന്റെ അടിസ്ഥാനമാക്കിയുള്ള ഈ സിനിമ മലയാളത്തിന്റെ മാസ്റ്റര്‍പീസാണെന്നും വരും തലമുറകൾക്ക് മലയാള സിനിമയുടെ ക്ലാസിക്കുകളിൽ ഒന്നായി ഇത് മാറുമെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ കുറിക്കുന്നത്. സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുമ്പോള്‍ വിവാദങ്ങളും വിട്ടൊഴിയുന്നില്ല.
കഴിഞ്ഞ ദിവസം ആടുജീവിതം’ ജീവിത കഥയല്ലെന്നും പലരുടേയും അനുഭവങ്ങൾ കൂട്ടിച്ചേർത്ത് എഴുതിയ നോവലാണെന്നും എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ‘ആടുജീവിതം’ നോവലിലെ നായകൻ ഷൂക്കൂർ അല്ല നജീബാണെന്നും ബെന്യാമിന് തുറന്നു പറഞ്ഞിരുന്നു. ഇതോടെ പല ഭാഗത്തു നിന്നും സിനിമയെയും നോവലിനെയും വിമര്‍ശിച്ച് പോസ്റ്റുകള്‍ നിറയുന്നുണ്ട്.
ഇപ്പോഴിതാ നോവലിനെ വിമര്‍ശിച്ച് ഹരീഷ് പേരടിയും രംഗത്തെത്തിയിരിക്കുകയാണ്. മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വിൽപ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോൾ ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ താൻ ലജ്ജിക്കുന്നു എന്നാണ് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരിക്കുന്നത്.
‘‘നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക...എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും..ആ നോവലിന്റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ ‘കഥയുടെ പൊടിപ്പും തൊങ്ങലും’ വളരെ കുറച്ച് മാത്രമേയുള്ളു(10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക...ഈ സാഹിത്യ സർക്കസ്സ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വിൽപ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോൾ ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു..ഷൂക്കൂർ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീൽ ഒരു അറബിയായിരുന്നെങ്കിൽ ഇന്നത്തെ നിങ്ങളുടെ കഫീൽ ഒരു മലയാള സാഹിത്യകാരനാണ്..നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാൻ സങ്കടമുണ്ട്...ക്ഷമിക്കുക... ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യൻ കോടികളുടെ പ്രതിഫലം അർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം..ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാൻ അത് ഒരു മാതൃകയാവണം...ഷുക്കൂറിനോടൊപ്പം....’’ എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
ആടുജീവിതം സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ, നോവലിൽ ഉണ്ടായിരുന്ന പല സംഭവങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉയര്‍ന്നത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് ബെന്യാമിൻ സംഭവത്തിൽ വ്യക്തത വരുത്തിയത്.
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസിയാണ് ആടുജീവിതം സിനിമയാക്കിയത്. മാർച്ച് 28 ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.






