
കൊല്ലം : ഗണേഷ് കുമാറിനെ പരിഹസിച്ച് ഷിബു ബേബി ജോൺ. കിടപ്പ് മുറിയിൽ നിന്ന് ഗണേഷ് കുമാറിൻ്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയതിൽ സന്തോഷം. പൈതൃകം വ്യതിചലിച്ച് താൻ പോയിട്ടില്ല. ഗണേഷിന്റെ് കഥകൾ ഞങ്ങൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലത്ത് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് ചൂണ്ടിക്കാണിച്ച ഷിബു ബേബി ജോൺ രണ്ടാം സ്ഥാനം എൽ ഡി എഫിനാണെന്നും ചൂണ്ടിക്കാണിച്ചു. കേന്ദ്ര സഹായം കിട്ടും മുൻപ് തന്നെ ക്ഷേമ പെൻഷൻ കേരളത്തിൽ കൊടുത്തിട്ടുണ്ടെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രി നുണപറയുകയാണെന്നും ശരി തെറ്റ് മനസിലാക്കാൻ മുഖ്യമന്ത്രിയ്ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ഷിബു ബേബി ജോൺ പ്രേമചന്ദ്രനേക്കാളും വലിയ ബി ജെ പി ഭക്തനെന്ന് കെ ബി ഗണേഷ് കുമാർ ഇന്നലെ പരിഹസിച്ചു. ഗുജറാത്ത് സന്ദർശിച്ച ഷിബു ബേബി ജോൺ പറഞ്ഞത് കണ്ടു പഠിക്കാനാണ്. അവിടെയൊന്നും പഠിക്കാനില്ല. കച്ചവടക്കാരൻ്റെ കൊതിയെല്ലാം ഗുജറാത്തിൽ. ഷിബു ബേബി ജോണിൻ്റെ അനുവാദം വേണ്ട പ്രേമചന്ദ്രന് ബി ജെ പിയിൽ പോകാനെന്നും ഗണേഷ് കുമാർ പരിഹസിച്ചിരുന്നു.
ശ്രീരാമന് ഹനുമാന് എത്ര ഭക്തിയുണ്ടോ നരേന്ദ്ര മോഡിയോട് അത്രയും ഭക്തിയുള്ളയാളുമായിയാണ് മുകേഷ് കൊല്ലത്ത് മത്സരിക്കുന്നത്.നരേന്ദ്ര മോദിയെ ദൈവത്തെ പോലെ ഹൃദയത്തിൽ സൂക്ഷിക്കുന്നയാണ് പ്രേമചന്ദ്രനെന്നും ഗണേഷ് കുമാർ പറഞ്ഞു. കൊല്ലത്തെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ വീട്ടിലെ പൂജാമുറിയിൽ നരേന്ദ്ര മോദിയുടെ പടം കണ്ടേക്കും. ആളെ പറ്റിക്കുകയാണ്. നടന്ന് കള്ളം പറയുന്നയാളാണ് എൻ.കെ. പ്രേമചന്ദ്രൻ. ഡൽഹിയിൽ ചെന്നാൽ മോദിയുടെ ആളെന്നും ഗണേഷ് കുമാർ വിമർശിച്ചു.






