
ന്യൂഡല്‍ഹി: കോടതി അലക്ഷ്യകേസുകളില് രണ്ട് സെറ്റ് മാപ്പപേക്ഷകളുമായാണു പതഞ്ജലിയെ നയിക്കുന്ന ബാബാ രാംദേവ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, ജസ്റ്റിസുമാരായ ഹിമാ കോഹ്ലിയും അസാനുദ്ദീന്‍ അമാനുള്ളയും വെറും മാപ്പപേക്ഷ പോരെന്നുള്ള നിലപാടിലായിരുന്നു. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. എന്നാല്‍, കേസില്‍ ബാബാ രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണയുടെയും പെരുമാറ്റം അത്ര നിഷ്കളങ്കമല്ലെന്നും കോടതി വിലയിരുത്തി.
'പതഞ്ജലി മരുന്നുകള്‍ കഴിച്ച സാധാരണക്കാരുടെ കാര്യം എന്താണ് ? ഭേദമാക്കാന്‍ കഴിയാത്ത രോഗങ്ങള്‍ പ്രതിവിധിയുണ്ടെന്ന വാക്കുകള്‍ വിശ്വസിച്ചല്ലേ അവര്‍ മരുന്നു കഴിച്ചത്?' - കഴിഞ്ഞ തവണ കോടതി ബാബാ രാംദേവിനോട് ചോദിച്ചത് ഇങ്ങനെയായിരുന്നു. ഹരിദ്വാര്‍ ആസ്ഥാനമായുള്ള പതഞ്ജലി ആയുര്‍വേദത്തിനെതിരായ പരാതികളില്‍ നിഷ്ക്രിയത്വം കാണിച്ചതിന് ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കോടതി വിമര്‍ശിച്ചു.
രാംദേവിന്റെയും പതഞ്ജലിയുടെയും തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങള്‍ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) മൂന്ന് വര്‍ഷത്തോളം നടത്തിയ പോരാട്ടത്തിനൊടുവിലാണ് കോടതിയുടെ ഉത്തരവിലേക്കു കാര്യങ്ങളെത്തിയത്. മൂന്നു വര്‍ഷം ഐ.എം.എ. നടത്തിയ നിയപ്പോരാട്ടം സമാനതകളില്ലാത്തതായിരുന്നു.
* തുടക്കം: കൊറോണിലിലൂടെ
2021 ഫെബ്രുവരിയില്‍, കോവിഡിന്റെ ഡെല്‍റ്റ തരംഗം ആഞ്ഞടിക്കുന്നതിന് തൊട്ടുമുമ്പ്, രാംദേവ് പതഞ്ജലിയുടെ കൊറോണില്‍ പുറത്തിറക്കി, അത് കോവിഡ് -19 നുള്ള ആദ്യത്തെ മരുന്നെന്നായിരുന്നു വിശേഷണം. ഡോക്ടര്‍ കൂടിയായ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധനും ചടങ്ങില്‍ പങ്കെടുത്തു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണു മരുന്ന് നിര്‍മിച്ചതെന്നും അവകാശവാദമുണ്ടായി. തൊട്ടുപിന്നാലെ ലോകാരോഗ്യ സംഘടനയുടെ നിഷേധക്കുറിപ്പ് ഇറങ്ങി. പതഞ്ജലിയുടെ പേരിലുള്ള വിവാദം രാജ്യാന്തര ചര്‍ച്ചയായത് അന്നു മുതലാണ്.
ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പുറത്തിറക്കിയ 'രഹസ്യ മരുന്നിന്' ലോകാരോഗ്യ സംഘടന സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന നുണ കണ്ട് ഞെട്ടിയെന്നായിരുന്നു ഐ.എം.എയുടെ പ്രതികരണം. മാസങ്ങള്‍ക്ക് ശേഷം, അലോപ്പതി 'വിഡ്ഢിത്തം' ആണെന്നും ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഉത്തരവാദിയാണെന്നും രാംദേവ് പറയുന്ന വീഡിയോ വൈറലായി. ആധുനിക വൈദ്യശാസ്ത്രമൊന്നും കോവിഡിനെ സുഖപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണു നിയമപ്പോരാട്ടം തുടങ്ങിയത്. മാപ്പ് പറയണമെന്നും പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഐ.എം.എ. രാം ദേവിനു വക്കീല്‍ നോട്ടീസ് അയച്ചു. പകര്‍ച്ചവ്യാധി നിയമപ്രകാരം യോഗ ഗുരുവിനെതിരേ കേസെടുക്കണമെന്ന് അന്നത്തെ ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധനോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
* അധികാരികള്‍ എന്തു ചെയ്തു?
കൊറോണിലിന്റെ ലൈസന്‍സ് 'രോഗപ്രതിരോധ ബൂസ്റ്ററില്‍' നിന്ന് 'കോവിഡ് -19 നുള്ള മരുന്ന്' ആയി മാറ്റാന്‍ പതഞ്ജലി 2020 ഡിസംബറില്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. പതഞ്ജലി വിവാദം ആയുഷ് മന്ത്രാലയം പരിശോധിക്കുന്നതുവരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കരുതെന്ന് പതഞ്ജലിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ നല്കിയ മറുപടിയില്‍ പറഞ്ഞു. വിശദമായ പരിശോധനയ്ക്കു ശേഷം, കൊറോണില്‍ ടാബ്ലെറ്റ് ശരീര പ്രതിരോധശേഷി കൂട്ടാനുള്ള ഔഷധമായി മാത്രമേ മാത്രമേ പരിഗണിക്കൂ എന്ന് കേന്ദ്രം സംസ്ഥാന ലൈസന്‍സിങ് അതോറിറ്റിയെ അറിയിച്ചു. കോവിഡ് ചികിത്സയ്ക്കുള്ള തെറ്റായ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം സജീവമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
'അലോപ്പതി പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകള്‍: ഫാര്‍മ, മെഡിക്കല്‍ വ്യവസായം പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകളില്‍നിന്ന് നിങ്ങളെയും രാജ്യത്തെയും രക്ഷിക്കുക' എന്ന തലക്കെട്ടില്‍ പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചായിരുന്നു ബാബാ രാംദേവിന്റെ അടുത്ത നീക്കം. 2022 ഓഗസ്റ്റില്‍ ഐ.എം.എ പതഞ്ജലിക്കെതിരേ വീണ്ടും രംഗത്തെത്തി. പതഞ്ജലി മരുന്നുകള്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, തൈറോയ്ഡ്, ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, ആസ്ത്മ എന്നിവ ഭേദമാക്കിയതായി പരസ്യത്തില്‍ അവകാശപ്പെട്ടു.
നിയമപ്രകാരം, 'അത്ഭുത മരുന്ന് ഗുളികകളുടെ' തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ജയില്‍ ശിക്ഷയ്ക്കും പിഴയ്ക്കും കാരണമാകും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ പൂര്‍ണമായും സുഖപ്പെടുത്താന്‍ പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിയുമെന്ന അവകാശവാദങ്ങള്‍ക്കെതിരേ 2023 നവംബര്‍ 21 ന് സുപ്രീം കോടതി പതഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കുകയും കനത്ത പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ നിയമങ്ങള്‍ ലംഘിക്കില്ലെന്ന് പതഞ്ജലിയുടെ അഭിഭാഷകന് ഉറപ്പ് നല്കി. പ്രത്യേകിച്ച് ഉല്‍പ്പന്നങ്ങളുടെ പരസ്യം, ബ്രാന്‍ഡിങ് എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും വൈദ്യശാസ്ത്ര സമ്പ്രദായത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനകള്‍ നടത്തില്ലെന്നും പതഞ്ജലി ഉറപ്പുനല്‍കി.
ഈ വര്‍ഷം ജനുവരി 15 ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിസംബോധന ചെയ്ത് ജസ്റ്റിസ് കോഹ്ലിക്കും അമാനുല്ലയ്ക്കും എഴുതിയ അജ്ഞാത കത്ത് സുപ്രീം കോടതിക്ക് ലഭിച്ചു. പതഞ്ജലി തുടര്‍ച്ചയായി നല്കുന്ന തെറ്റിദ്ധാരണാജനകമായ പരസ്യങ്ങളെക്കുറിച്ചു കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. 2023 നവംബര്‍ 21 ന് രാംദേവും ബാലകൃഷ്ണയും നടത്തിയ പത്രസമ്മേളനത്തിന്റെ പകര്‍പ്പും മുന്നറിയിപ്പിന് ശേഷമുള്ള പത്ര പരസ്യങ്ങളും ഐ.എം.എയുടെ അഭിഭാഷകന് പി.എസ്. പട്വാലിയ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇതോടെയാണു കോടതിലക്ഷ്യ നടപടിക്കു തുടക്കമായത്. കോടതിയലക്ഷ്യ നോട്ടീസിന് പതഞ്ജലി മറുപടി നല്‍കിയിട്ടില്ലെന്ന് മാര്‍ച്ച് 19 ന് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെക്കുറിച്ച് മതിയായ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് ഏപ്രില്‍ 2 ന് നടന്ന ഹിയറിങ്ങില്‍ രാംദേവിനെയും ബാലകൃഷ്ണയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നീടാണു ക്ഷമാപണമെത്തിയത്. പക്ഷേ, വൈകിപ്പോയിരുന്നു. ഇനിയുള്ളത് പരസ്യക്ഷമാപണം.






