
ആലപ്പുഴ : കുട്ടനാട്ടില്‍ വീണ്ടും പക്ഷപ്പനി സ്ഥികരിച്ചു. കുട്ടനാട്ടിലെ ചെറുതനയിലും എടത്വായിലുമാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതത്. എടത്വാ , ചെറുതന , ചമ്പക്കുളം പഞ്ചായത്തുകളില്‍ താറാവ് വില്പ്പനയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളിലെ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ ,ചെറുതന , ചമ്പക്കുളം എന്നീ പഞ്ചായത്തുകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ചെറുതനയില്‍ താനക്കണ്ടത്തിൽ ദേവരാജൻ, ചിറയിൽ രഘുനാഥൻ എന്നിവരുടെ താറാവുകൾക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. രഘുനാഥന് 2 മാസം പ്രായമുള്ള 2000 താറാവുകളും ദേവരാജന്‍ 3 മാസം പ്രായമുള്ള 15,000 താറാവുകളുമാണുള്ളത്. തുടര്‍ന്ന സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയ്ക്ക അയച്ചത്. ഈ പരിശോധനയിലാണ് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
എന്താണ് എച്ച്5എൻ1 വെെറസ്?
പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1. എന്നാൽ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. അണുബാധ ഇതുവരെ മനുഷ്യരിൽ എളുപ്പത്തിൽ പകരാൻ സാധിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കുമ്പോൾ മരണനിരക്ക് 60 ശതമാനം വരെ ഉയർന്നേക്കാം.
ലക്ഷണങ്ങൾ എന്തൊക്കെ?
ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീര വേദന, തലവേദന, ക്ഷീണം, ശ്വാസതടസ്സം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വയറിളക്കം, ഓക്കാനം, അപസ്മാരം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.
രണ്ടോ എട്ടോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ആരംഭിക്കുകയും സാധാരണ പനി പോലെ തോന്നുകയും ചെയ്യും. ചുമ, പനി, തൊണ്ടവേദന, പേശിവേദന, തലവേദന, ശ്വാസംമുട്ടൽ എന്നിവ ഉണ്ടാകാം. കുടൽ പ്രശ്നങ്ങൾ, ശ്വസന പ്രശ്നങ്ങൾ, അല്ലെങ്കിൽ കേന്ദ്ര നാഡീവ്യൂഹം മാറ്റങ്ങൾ എന്നിങ്ങനെ ലക്ഷണങ്ങൾ വഷളായേക്കാം.






