
കൊച്ചി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി. യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ യെമന്‍ സമയം ഇന്നലെ ഉച്ചയോടെയാണ് അമ്മ കണ്ടത്. ജയിലിലെ പ്രത്യേക മുറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മയും മകളും തമ്മില്‍ കാണുന്നത്.
കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് ഇവര്‍ക്കൊപ്പം ഉള്ള മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോം പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. നിമിഷക്കൊപ്പമാണു അമ്മ പ്രേമകുമാരി ഉച്ചഭക്ഷണം കഴിച്ചത്. ഇതിനും അധികൃതര്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ സനയില്‍ തന്നെയാണു പ്രേമകുമാരി ഉള്ളത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ ഗോത്രവര്‍ഗവുമായി നിമിഷപ്രിയയുടെ അമ്മയ്ക്കു ചര്‍ച്ചകള്‍ നടത്താനുള്ള സാധ്യതകള്‍ തേടുകയാണ് അടുത്ത ലക്ഷ്യം.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്കിയാല് പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കുടുംബത്തോടൊപ്പം തന്നെ ഗോത്ര നേതാക്കളുമായി ചര്‍ച്ച നടത്താനും നിമിഷപ്രിയയുടെ അമ്മ ശ്രമിക്കും. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം 11 മണിയോടെ സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോം വഴിയാണു മകളെ കാണാനുള്ള അപേക്ഷ ജയിലധികൃതര്‍ക്കു നല്‍കിയത്. 2012 ലാണു നിമിഷപ്രിയയെ അമ്മ അവസാനമായി കണ്ടത്.
യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണു പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്നത്. 2017 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണു കേസ്.






