
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സിന് മുന്നില്‍ റണ്‍മല ഉയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റുചെയ്ത നിശ്ചിത 20 ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200റണ്‍സ് അടിച്ചെടുത്തു. സായ് സുദർശനും (49 പന്തില്‍ 84), ഷാറുഖ് ഖാനും (30 പന്തിൽ 58) വെടിക്കെട്ട് ഇന്നിങ്സാണ് ഗുജറാത്തിന് കരുത്തായത്. ആര്‍സിബിക്കായി മാക്സ്വെല്ലും മുഹമ്മദ് സിറാജും സ്വപ്നില്‍ സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഗുജറാത്തിന് നല്ലതുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ(5) സ്വപ്നില്‍ സിംഗ് മടക്കി. പവര്‍ പ്ലേ കഴിഞ്ഞ ഉടന്‍ ഗില്ലും വീണു. 19 പന്തില്‍ 16 റണ്‍സ് മാത്രമെടുത്ത ഗില്ലിനെ ഗ്ലെന്‍ മാക്സ്വെല് കാമറൂണ്‍ ഗ്രീനിന്റെ കൈളില്ലെത്തിച്ചു.
പിന്നീട് ഇങ്ങോട്ട് സായ്സുദര്‍ശനും ഷാരൂഖ് ഖാനും തുടക്കം മുതല്‍ തകര്‍ത്തടിച്ചു. 24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഷാരൂഖും സായ് സുദര്‍ശനും ചേര്‍ന്ന് 86 റണ്‍സ് കൂട്ടുകെട്ടിലൂടെ ഗുജറാത്തിന് മികച്ച സ്കോറിലേക്കുള്ള അടിത്തറയിട്ടു. പന്ത്രണ്ടാം ഓവറില്‍ 100 കടന്ന ഗുജറാത്ത്. 24 പന്തുകളിൽ ഷാറൂഖ് ഖാൻ ഐപിഎല്ലിലെ താരത്തിന്റെ ആദ്യ അർധ സെഞ്ചറി തികച്ചു. 14 ഓവറില്‍ 131-2 എന്ന മികച്ച നിലയില്‍ എത്തിച്ചശേഷമാണ് ഷാരൂഖ് മടങ്ങിയത്. 30 പന്തില്‍ അഞ്ച് സിക്സും മൂന്ന് ഫോറും പറത്തിയ ഷാരൂഖിനെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി.
ഡേവിഡ് മില്ലറും സുദര്‍ശനും ചേര്‍ന്ന് അവസാന അഞ്ചോവറില്‍ 62 റണ്‍സാണ് അടിച്ചെടുത്തത്. യാഷ് ദയാൽ എറിഞ്ഞ 20–ാം ഓവറിലെ അവസാന പന്തിൽ സിക്സർ പറത്തി ഡേവിഡ് മില്ലർ സ്കോർ 200 ൽ എത്തിച്ചത്. 19 പന്തില്‍ മില്ലര്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സുദര്ശന് 49 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ ടീം ടോപ് സ്കോററായി നിന്നു. നാലു സിക്സും എട്ട് ഫോറും അടങ്ങുന്നതാണ് സുദര്‍ശന്റെ ഇന്നിംഗ്സ്.





