
കൊച്ചി: ‘‘പാവയാണെന്നാണ് ആദ്യം കരുതിയത്. രക്തവും മറ്റും കണ്ടപ്പോഴാണ് കുഞ്ഞാണെന്നു മനസിലായത്’’- കൊച്ചിയില്‍ നവജാത ശിശുവിനെ റോഡിലേക്കു വലിച്ചെറിഞ്ഞു കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ട പീരുമേട് സ്വദേശി ജിതിന് പറയുന്നു. കൊച്ചിന് ഷിപ്പ്യാഡ് സ്കൂളിലെ ബസ് ഡ്രൈവറാണു ജിതിന്. സംഭവം വിവരിക്കുമ്പോഴും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല.
‘‘ഇന്നലെ രാവിലെ ജോലിക്കു പോകുന്ന വഴിയാണു റോഡില്‍ എന്തോ കിടക്കുന്നതു കണ്ടത്. ഒരു കവറിനടുത്തുതന്നെ ഈ കുഞ്ഞിന്റെ മൃതദേഹവും കിടക്കുന്നുണ്ടായിരുന്നു. ആദ്യം പാവയാണെന്നാണു കരുതിയത്. പിന്നെയാണ് അടുത്ത് രക്തവും മറ്റും കണ്ടത്. ശരീരം ഏറെക്കുറെ ചിതറിയ നിലയിലായിരുന്നു. കണ്ടുനില്ക്കാന് പറ്റുന്നില്ലായിരുന്നു. തന്റെ ഫോണില്‍ നിന്നാണു പോലീസിനെ വിളിച്ചത്. അത്യാവശ്യം തിരക്കുള്ള ഭാഗമാണിത്. പക്ഷേ, ഇന്നലെ ആളു കുറവായിരുന്നു.’’ ജിതിന് പറഞ്ഞു.
ഇന്നലെ നഗരം പുലര്‍ന്നത് ശിശുഹത്യയുടെ നടുക്കുന്ന വാര്‍ത്തകേട്ടുകൊണ്ട്. കറുത്ത കൂടില്‍ പൊതിഞ്ഞ നിലയില്‍ ഒരു വസ്തു റോഡില്‍ കിടക്കുന്നതായിരുന്നു വഴിയാത്രികര്‍ കണ്ടത്. ആദ്യം കണ്ടവര്‍ ഇത് ശ്രദ്ധിക്കാതെ കടന്നുപോയി. ഒരു കാറും ഇതുവഴി പോയി. പിന്നീട് കാറ്റടിച്ചു കൂട് തുറന്നപ്പോഴാണ് അതുവഴി വന്നവര്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടത്. അപ്പോള്‍ സമയം രാവിലെ 8.12. തുടര്‍ന്ന് ആളുകള്‍ തടിച്ചുകൂടി.
കുഞ്ഞിനെ പ്ളാസ്റ്റിക് കൂടില്‍ പൊതിഞ്ഞ് വഴിയിലുപേക്ഷിച്ചുവെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് നവജാതശിശുവിന്റെ മൃതശരീരമാണെന്നു തിരിച്ചറിഞ്ഞത്. പോലീസ് എത്തി സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സമീപത്തുള്ള ഫ്ളാറ്റില്‍ നിന്നാണ് കറുത്ത പ്ളാസ്റ്റിക് കൂട് റോഡില്‍ പതിച്ചതെന്നു മനസിലായി. കൂട് എറിഞ്ഞത് ഏതു ഫ്ളാറ്റില്‍ നിന്നാണെന്നും വ്യക്തമായി. ആമസോണ്‍ കവറില്‍ രക്തക്കറയുണ്ടായിരുന്നു. രക്തംപറ്റിപ്പിടിച്ചതിനാല് കവറിലെ അഡ്രസ് ഭാഗികമായി മറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഫ്ളാറ്റിലെ മുഴുവന്‍ പേരെയും ചോദ്യംചെയ്തു.
പിന്നീട് ബാര്‍ കോഡ് സ്കാന്‍ ചെയ്തപ്പോള്‍ കൃത്യമായി വിലാസം കണ്ടെത്തിയതോടെ യുവതി താമസിച്ചിരുന്ന ഫ്ളാറ്റിലേക്ക് പോലീസ് അന്വേഷണം തിരിച്ചത്. ഇവര്‍ താമസിച്ചിരുന്ന അപാര്ട്മെന്റില് കടന്ന പോലീസിന് മുറികളില്‍ അസ്വാഭാവികത തോന്നിയില്ല. എന്നാല്‍, ശുചിമുറിയില്‍ രക്തം കണ്ടെത്തി. തുടര്‍ന്നാണ് ഈ അപാര്‍ട്മെന്റിലെ ശൗചാലയത്തിലാണ് പ്രസവവും കൊലപാതകവും നടന്നതെന്ന് കണ്ടെത്തിയത്.






