
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹിർപോറയിൽ രാത്രി പത്തരയോടെയാണ് ഐജാസ് ഷെയ്ഖ് എന്ന മുൻ ബിജെപി സർപഞ്ചിനു നേരെ ഭീകരർ വെടിയുതിർത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അനന്ത്നാഗ്-രജൗരി മണ്ഡലങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് പ്രദേശങ്ങളിൽ ഭീകരാക്രമണം തുടർകഥയാകുന്നത്. ബാരാമുള്ളയിൽ മെയ് 20നാണ് വോട്ടെടുപ്പ്.
മറ്റൊരു ഭീകരാക്രമണത്തിൽ ജയ്പൂരിൽ നിന്നുള്ള ദമ്പതികൾക്ക് വെടിയേറ്റു. പരുക്കേറ്റ ദമ്പതികളായ തബ്രേസിന്റെയും ഫർഹയുടെയും ആരോഗ്യനില ഗുരുതരമാണ്. അനന്ത്നാഗിലെ യന്നാറിൽ വച്ചാണ് ഇവർക്ക് വെടിയേറ്റത്. അനന്ത്നാഗിലെയും ഷോപ്പിയാനിലെയും പ്രദേശങ്ങളിൽ കശ്മീർ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയുട്ടുണ്ടെന്നും അധികൃതർ അറയിച്ചു.
ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി പറഞ്ഞു. ‘‘ക്രൂരമായ സംഭവങ്ങൾ ജമ്മു കശ്മീരിൽ ദീർഘകാല സമാധാനം കൈവരിക്കുന്നതിന് തടസമായി വരുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരുമിച്ച് നിൽക്കാനും ശാശ്വതമായ ഐക്യത്തിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും എല്ലാവരും തയാറാകണം. ചിന്തകളും പ്രാർഥനകളും ഇരകൾക്കൊപ്പമാണ്’’ – നാഷണൽ കോൺഫറൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.






