
പനാജി : ഗോവയില്‍ മണ്‍സൂണ്‍ സീസണില്‍ അപകടങ്ങള്‍ ഒഴിവാക്കാൻ നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവന്‍ സര്‍ക്കാര്‍. വെള്ളച്ചാട്ടം, പ്രവർത്തനം അവസാനിപ്പിച്ച ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നീന്തുന്നതിനാണ് വിലക്ക്. കളക്ടർമാർ ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി.
ഉത്തരവ് പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പിന്റെ ലംഘനമാകുമെന്ന് കളക്ടർമാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. മനുഷ്യ ജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതിന് എതിരെയുള്ളതാണ് 188ആം വകുപ്പ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജലാശയങ്ങളിൽ നീന്തുന്നതിനുള്ള നിരോധനം തുടരും. ഉത്തരവ് കർശനമായി നടപ്പിലാക്കാൻ പോലീസിന് നിർദേശം നൽകി.
മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലും ക്വാറികളിലും നദികളിലും മറ്റ് ജലസ്രോതസ്സുകളിലും നീന്താനിറങ്ങി മുങ്ങിമരണങ്ങള്‍ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് വിലക്ക്. അപകട സാധ്യതയും പൊതുജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് അടിയന്തര നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.






