
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍പ്രദേശിലും സിക്കിമിലും ഭരണകക്ഷികള്‍ അധികാരത്തില്‍ തുടരും. ബിജെപി അരുണാചലില്‍ ഭൂരിപക്ഷം നേടി. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 45 സീറ്റിൽ വിജയം നേടിയാണ് തുടർച്ചയായി മൂന്നാം തവണയും ബിജെപി ഭരണം ഉറപ്പിച്ചിരിക്കുന്നത് സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച വീണ്ടും അധികാരത്തിലേക്കെത്തും.
അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കിയത്. അരുണാചല്‍പ്രദേശില്‍ 60 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 31 സീറ്റുകള്‍. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 10 സീറ്റുകളില്‍ അടക്കം 46 സീറ്റുകളില്‍ ബിജെപി വിജയം ഉറപ്പിച്ചു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവര്‍ എതിരില്ലാതെ നേരത്തെ തന്നെ വിജയിച്ചിരുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്‍പിപി 8 ഉം മറ്റുള്ളവര്‍ 7 ഉം സീറ്റുകളില്‍ വിജയിച്ചു.
അതേസമയം സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തില്‍ തുടരും. 32 സീറ്റുകളില്‍ 31 ലും അവര്‍ ഒന്നാമതെത്തി. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1 സീറ്റില്‍ വിജയിച്ചു.






