
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി. പരാജയപ്പെടുത്തിയത് നോട്ടയെ. ഭൂരിപക്ഷം 10,08,087 വോട്ടുകള്‍. ബി.ജെ.പിയുടെ ശങ്കര്‍ ലാല്‍വാനിയാണു ജയിച്ചത്. അദ്ദേഹം 12,26,751 വോട്ടുകളാണു നേടിയത്. രാഷ്ട്രീയ അടിയൊഴുക്കുകളെത്തുടര്ന്നാണ് നോട്ട ബി.ജെ.പിയുടെ മുഖ്യ എതിരാളിയായത്. കോണ്‍ഗ്രസ് നേതാവായിരുന്ന അക്ഷയ് കാന്തി ബാം മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയും പാര്‍ട്ടിയുടെ അനുവാദമില്ലാതെ പിന്‍വലിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് തെരഞ്ഞെടുപ്പിന് ഒരുനാള്‍ മുമ്പ് അദ്ദേഹം പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ നോട്ടയ്ക്കു വോട്ടുകുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചത് വഴിത്തിരിവാകുകയായിരുന്നു. മണ്ഡലത്തില്‍ 1,11,691 വോട്ടുകള്‍ നേടിയാണ് നോട്ട രണ്ടാമതെത്തിയത്. ബി.എസ്.പിയുടെ സഞ്ജയ് സോളങ്കി മൂന്നാം സ്ഥാനത്തെത്തി. 5,16,659 വോട്ടുകളാണ് അദ്ദേഹം നേടിയത്. ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്കായി 2013 ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അവതരിപ്പിച്ച സൗകര്യമാണു നോട്ട. പതിറ്റാണ്ടുകളായി ബി.ജെ.പി. കോട്ടയായി തുടരുന്ന മണ്ഡലമാണ് ഇന്‍ഡോര്‍. മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് 1989 മുതല്‍ തുടര്‍ച്ചയായി എട്ടുതവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
2014 മുതല്‍ ഉത്തര്‍പ്രദേശില്‍ സിംഹഭാഗവും നേടിയ ബി.ജെ.പി. 2024ല്‍ കടുത്ത വെല്ലുവിളി നേരിട്ടു. വോട്ടെണ്ണല്‍ ആരംഭിച്ച് എട്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍തന്നെ സമാജ്വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ഇന്ത്യ സഖ്യം 80 ലോക്സഭാ സീറ്റുകളില്‍ 44 എണ്ണത്തിലും ലീഡ് നേടി.2014ലെയും 2019ലെയും തെരഞ്ഞെടുപ്പില്‍ 71ഉം 62ഉം സീറ്റുകള്‍ നേടിയ ബി.ജെ.പി. ആദ്യറൗണ്ടുകളില്‍ വിയര്‍ത്തു.എക്സിറ്റ് പോളുകള്‍ ഇത്തവണയും ബി.ജെ.പി. ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്നു പ്രവചിച്ചിരുന്നു. എന്നാല്‍ ട്രെന്‍ഡുകള്‍ മാറിമറിയുന്ന കാഴ്ചയാണ് യഥാര്‍ഥ ഫലത്തില്‍ കണ്ടത്.
1980 കള്‍ മുതല്‍ ബി.ജെ.പി. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമായിരുന്നു ഈ തെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയം. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായക ഘടകമാകുമെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അയോധ്യയുടെ ഭാഗമായ മണ്ഡലമായ ഫൈസാബാദില്‍ പോലും പ്രധാന ഘടകമായി സ്വയം അവകാശപ്പെട്ട 'അയോധ്യ' പരാജയപ്പെട്ടു. ബി.ജെ.പിയുടെ ലല്ലു സിങ്ങിനെതിരേ സമാജ്വാദി പാര്‍ട്ടിയുടെ അവദേശ് പ്രസാദ് നേടിയ വോട്ടുകള്‍ സൂചിപ്പിക്കുന്നത് ബി.ജെ.പി. നേരിട്ട് തിരിച്ചടിയാണ്. ഫൈസാബാദിന്റെ അയല്‍ മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ ബി.ജെ.പി. ലീഡ് ചെയ്തു. മറ്റ് അഞ്ചില്‍ രണ്ടിടത്ത് കോണ്‍ഗ്രസും മൂന്നിടത്ത് എസ്.പിയുമാണ് ലീഡ് ചെയ്തത്.
2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും ഒരുമിച്ച് പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ബി.ജെ.പിക്ക് 302 സീറ്റുകളും കോണ്‍ഗ്രസ്-എസ്.പി. സഖ്യത്തിന് 47 സീറ്റുകളുമാണ് ലഭിച്ചത്. ഏഴ് വര്‍ഷത്തിനുശേഷം രണ്ട് നേതാക്കളും രാഷ്ട്രീയമായി കൂടുതല്‍ പക്വതയുള്ളവരായി. ലോക്സഭാ പോരാട്ടത്തിനായി ഇന്ത്യന്‍ സഖ്യത്തിന് കീഴില്‍ ഒരുമിച്ചപ്പോള്‍ വീണ്ടും ഒരുമിച്ചപ്പോള്‍ യു.പിയില്‍ അത് വലിയ മാറ്റത്തിനാണ് വഴിവച്ചത്. ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളില്‍ എന്‍.ഡി.എയേക്കാള്‍ അഞ്ച് സീറ്റുകര് കൂടുതല്‍ നേടി 43 എണ്ണത്തിലും അവസാന റൗണ്ടു വരെ ഇന്ത്യ മുന്നിട്ടുനിന്നു.






