
ബെര്‍ലിന്‍: യൂറോ കപ്പിൽ ഇംഗ്ലണ്ടിന് വീണ്ടും സമനില. ഇത്തവണ സ്ലൊവേനിയയോട് ഗോൾരഹിതമായി പിരിയാനായിരുന്നു ഇംഗ്ലീഷ് സംഘത്തിന്റെ വിധി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റോടെ ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നു. എങ്കിലും താരസമ്പുഷ്ടമായിരുന്നിട്ടും നിറം മങ്ങിയ പ്രകടനത്തിൽ ആരാധകർ നിരാശയിലാണ്.
മത്സരത്തിൽ 12 ഷോട്ടുകൾ മാത്രമാണ് ഇംഗ്ലണ്ട് താരങ്ങൾക്ക് പായിക്കാനായത്. അതിൽ നാലെണ്ണം മാത്രമാണ് വലയിലേക്ക് ലക്ഷ്യം വെച്ചത്. 74 ശതമാനം സമയം പന്തിനെ നിയന്ത്രിക്കാനായത് മാത്രമാണ് ഇംഗ്ലീഷ് നിരയിൽ എടുത്ത് പറയാനുള്ളത്. മറ്റൊരു മത്സരത്തിൽ ഡെന്മാർക്ക് സെർബിയയോട് സമനിലയിൽ കുരുങ്ങി. ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല.
മൂന്ന് മത്സരങ്ങളിലും മൂന്നിലും സമനില നേടിയ ഡെന്മാർക്ക് മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തോടെ പ്രീക്വാർട്ടറിലെത്തി. ഇതേ ഫലമുള്ള സ്ലൊവേന്യയാണ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്താണെങ്കിലും ബെസ്റ്റ് ലൂസേഴ്സ് ടീമായി അവസാന 16ലേക്ക് സ്ലൊവേന്യയും സ്ഥാനം ഉറപ്പിച്ചു. ഈ പ്രകടനം തുടർന്നാൽ യൂറോ സ്വപ്നങ്ങൾക്ക് ആയുസ് ഇല്ലെന്നാണ് ആരാധകരുടെ പക്ഷം.






