
കൊച്ചി : സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചില കോണുകളില്‍നിന്ന് തനിക്കെതിരേ ആരോപണം ഉയര്‍ന്നുവന്നപ്പോഴും താരസംഘടന 'അമ്മ'യിലെ ആരും പിന്തുണച്ച് രംഗത്തെത്തിയില്ലെന്ന് ഇടവേള ബാബു. 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കാല്‍നൂറ്റാണ്ടിന് ശേഷം പടിയിറങ്ങുന്നതിനു മുമ്പായി അംഗങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഇടവേള ബാബുവിന്റെ വിമര്‍ശനം.
വലിയ പ്രതിസന്ധികളില്‍ കൂടി 'അമ്മ' കടന്നുപോയി. പലരും തന്നെ ബലിയാടാക്കി സാമൂഹികമാധ്യമങ്ങളില്‍ അടക്കം വിമര്‍ശനം ഉന്നയിച്ചു. പെയ്ഡ് സെക്രട്ടറിയെന്ന ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നത്. എനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞതു ജഗതി ശ്രീകുമാറാണ്. ഒമ്പതു വര്‍ഷത്തിന് ശേഷമാണ് 30,000 രൂപ വീതം അലവന്‍സ് അനുവദിക്കാന്‍ തീരുമാനിക്കുന്നത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കിയത്.
അതില്‍ 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്ളാറ്റിനുമാണ് നല്‍കുന്നത്. 10,000 രൂപ മാത്രമാണ് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറിയായപ്പോള്‍ സംഘടനയ്ക്ക് 36 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരിപ്പ് ഉണ്ടാക്കി. ആറര കോടി രൂപ കൂടി സംഘടനയ്ക്കായി ബാക്കിവച്ചിട്ടാണ് പടിയിറങ്ങുന്നത്. ഞാന്‍ പദവിയിലിരുന്നപ്പോള്‍ ഒരു ദിവസം പോലും മലയാള സിനിമയുടെ ഷൂട്ടിങ് മുടങ്ങിയിട്ടില്ല. നിര്‍മാതാക്കളും അഭിനേതാക്കളുമായി തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ സിനിമ നിര്‍ത്തിവയ്ക്കരുതെന്നാണ് അഭിനേതാക്കളോട് പറഞ്ഞിട്ടുള്ളതെന്നും ഇടവേള ബാബു പറഞ്ഞു.
'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോള്‍ തനിക്കു വേണ്ടി മറ്റംഗങ്ങളാണ് പ്രതിരോധം തീര്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ലെന്നും വരുന്ന ഭരണസമിതിയില്‍ ഉള്ളവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പിന്തുണ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവര്‍ വലിയ പിന്തുണ നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






