
തിരുവനന്തപുരം: കാമ്പസുകളിലെ എസ്.എഫ്.ഐ. അക്രമങ്ങളെച്ചൊല്ലി നിയമസഭയില്‍ ഭരണപക്ഷ-പ്രതിപക്ഷ ഏറ്റുമുട്ടല്‍. ഒരു ഘട്ടത്തില്‍ ഇരുപക്ഷവും നേര്‍ക്കുനേര്‍ വന്നു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇന്നലത്തെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന കെ.എസ്.യു-എസ്.എഫ്.ഐ. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം. വിന്‍സെന്റ് അടിയന്തരപ്രമേയത്തിന് അനുമതി തേടിനല്കിയ നോട്ടീസിന്റെ ചര്‍ച്ചയിലായിരുന്നു ബഹളം.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പ്രസംഗിക്കാന്‍ തുടങ്ങിയതോടെ ഇതു രൂക്ഷമായി. പ്രതിപക്ഷനേതാവിന് മറുപടി പറയാന്‍ പലതവണ മന്ത്രി എം.ബി. രാജേഷ് എഴുന്നേറ്റെങ്കിലും അദ്ദേഹം വഴങ്ങാത്തതു ബഹളം ശക്തമാക്കി. തുടര്‍ന്ന് ഇരുപക്ഷത്തേയും അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് പരസ്പരം പോര്‍വിളി നടത്തി. ഒടുവില്‍ തങ്ങള്‍ ശക്തമായി പ്രതിഷേധിക്കുവെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് ഇരുന്നതോടെ ഇരുപക്ഷങ്ങളും ഇരിപ്പിടങ്ങളില്‍ നിന്നിറങ്ങി മുന്നോട്ടുനീങ്ങി. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയപ്പോള്‍ ഭരണപക്ഷാംഗങ്ങള്‍ മുന്‍നിരയിലെത്തി കൂടി നിന്നു. ഇതിനിടെ വി.ഡി. സതീശന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് മന്ത്രി രാജേഷ് ആവശ്യപ്പെട്ടു. ഇൗ സമയം ഭരണപക്ഷാംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങിപ്പോയി. തുടര്‍ന്ന് സ്പീക്കര്‍ അടുത്ത നടപടികളിലേക്ക് കടന്നു.
നോട്ടീസിന് ആദ്യം മറുപടി പറഞ്ഞ മുഖ്യമന്ത്രി പോലീസ് നടപടികള്‍ വിശദീകരിച്ചു. കാമ്പസുകളില്‍ നടക്കുന്ന സംഭവങ്ങളില്‍ രാഷ്ട്രീയ വിവേചനവുമില്ലാതെ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ എം. വിന്‍സെന്റ് സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ലോ കോളജ്, സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യ എന്നീ വിഷയങ്ങളിലേക്ക് അദ്ദേഹം നീങ്ങിയപ്പോള്‍ ഭരണപക്ഷ ബഞ്ചുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു. എസ്.എഫ്.ഐക്കെതിരേ പറഞ്ഞപ്പോഴെല്ലാം മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുകയായിരുന്നുവെന്ന് എം.വിന്‍സെന്റ് കുറ്റപ്പെടുത്തി. എസ്.എഫ്.ഐയ്ക്ക് രാഷ്ട്രീയ പരിലാളന നല്‍കുന്നത് മുഖ്യമന്ത്രിയാണെന്ന് ആരോപിച്ച അദ്ദേഹം എ.ഐ.എസ്.എഫ്. വനിതാ നേതാവിനെ എസ്.എഫ്.ഐ. അധിക്ഷേപിച്ചതും മറ്റും ചൂണ്ടിക്കാട്ടുകയും ചെയ്തു.
'സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയുടെ അനേ്വഷണം സി.ബി.ഐയ്ക്ക് വിട്ടുവെങ്കിലും അതിലെ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ എല്ലാ സംവിധാനവും ചെയ്തുകൊടുത്തു. പ്രത്യയശാസ്ത്ര അടിത്തറയിലല്ല, ഇടിമുറിയുടെ ബലത്തിലാണ് എസ്.എഫ്.ഐ നിലനില്‍ക്കുന്നത്. പൂക്കോട് സര്‍വകലാശാലയില്‍ 21-ാംനമ്പര്‍ മുറിയായിരുന്നു ഇടിമുറിയെങ്കില് കാര്യവട്ടം കാമ്പസില്‍ അത് 121 ആണ്. പോലീസ് നോക്കി നില്‍ക്കെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്നെ ആക്രമിക്കാന്‍ ശ്രമിച്ചു.'-എം. വിന്‍സെന്റ് പറഞ്ഞു.
രണ്ടാമതും മറുപടി പറഞ്ഞ മുഖ്യമന്ത്രി, രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തറയിലിട്ട് തകര്‍ത്തതും എ.കെ.ജി സെന്ററിലെ ബോംബ് ആക്രമണവും ഇടുക്കി എന്‍ജിനീയറിങ് കോളജിലെ ധീരജിന്റെ കൊലപാതകവും മറ്റും ചൂണ്ടിക്കാട്ടി. ധീരജിന്റെ കൊലപാതകം 'ഇരന്നുവാങ്ങിയ മരണം' എന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുകാലത്ത് വിദ്യാലയങ്ങള്‍ ഭരിച്ചിരുന്ന കെ.എസ്.യു. എങ്ങനെ വിദ്യാര്‍ത്ഥികളില്‍ നിന്ന് അകന്നുവെന്നും പരിശോധിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.




