
വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ രണ്ട് മൃഗങ്ങള്‍ നടത്തിയ ഒരു സാഹസിക യാത്രയുടെ വിവരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു സംഘം ഗവേഷകരാണ് ഈ സാഹസികത യാത്രയുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജീവിച്ചിരുന്ന സ്ഥലത്ത് നിലനില്ക്കാന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ സഹോദരങ്ങളായ രണ്ട് സിംഹങ്ങള്‍ മുതലകള്‍ നിറഞ്ഞ നദി നീന്തി കടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ആഫ്രിക്കയിലെ ദേശീയോദ്യാനത്തില്‍ കഴിഞ്ഞിരുന്ന ജേക്കബ്, ടിബു എന്നീ സിംഹങ്ങളാണ് ഈ സാഹസിക കഥയിലെ നായകന്മാര്. വനമേഖലയില്‍ മനുഷ്യരുടെ നിരന്തരമായ ഇടപെടലുകള്‍ ഉണ്ടാകുന്നതുമൂലം ജീവിക്കാനാകാത്ത സാഹചര്യം വന്നതോടെ അത്യന്തം അപകടകരമായ കാസിംഗ ചാനല്‍ നീന്തി കടക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
ഒന്നര കിലോമീറ്ററില്‍ അധികമാണ് രാത്രി സമയത്ത് ഇവര്‍ നദിയിലൂടെ നീന്തിയത്. 10 വയസുകാരനായ ജേക്കബ് മുന്‍പ് വേട്ടക്കാരുടെ കെണിയില്‍ അകപ്പെട്ടതോടെ ഒരു കാല് നഷ്ടമായിരുന്നു. ഈ വെല്ലുവിളിയെയും അതിജീവിച്ചു കൊണ്ടായിരുന്നു ജേക്കബിന്റെ നീന്തല്‍. രാജ്യാന്തര തലത്തിലുള്ള ഗവേഷകരുടെ സംഘം ഉഗാണ്ടയിലെ വന്യജീവി വകുപ്പുമായി സഹകരിച്ചാണ് സിംഹങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചത്. ഹീറ്റ് ഡിറ്റക്ഷന്‍ കാമറകള്‍ ഡ്രോണുകളില്‍ ഘടിപ്പിച്ചായിരുന്നു നിരീക്ഷണം. മുതലകളെയും ഹിപ്പൊപ്പൊട്ടാമസുകളെയും സിംഹങ്ങള്‍ വേട്ടയാടാറുണ്ടെങ്കിലും മുതലകള്‍ക്ക് ആധിപത്യമുള്ള നദിക്കുള്ളില്‍ അകപ്പെട്ടു പോയാല്‍ സിംഹങ്ങള്‍ക്ക് കീഴടങ്ങുകയല്ലാതെ മറ്റു നിവൃത്തിയില്ല. മുന്‍പു രണ്ടു തവണ ഇത്തരത്തില്‍ നദി കടക്കാന്‍ സിംഹങ്ങള്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ജേക്കബും ടിബുവും ഇപ്പോള്‍ ഈ ഉദ്യമത്തില്‍ വിജയിച്ചത് അത്ഭുതത്തോടെയാണ് ഗവേഷകര്‍ നോക്കിക്കാണുന്നത്.
ഇവയില്‍ തന്നെ ജേക്കബിന്റെ അതിജീവനം അസാധാരണമാണെന്ന് ഗവേഷകര്‍ വിശേഷിപ്പിക്കുന്നു. ഉരുക്ക് കെണിയില്‍ കുടുങ്ങി കാലു നഷ്ടപ്പെട്ടതടക്കം രണ്ടുതവണയാണ് ജേക്കബ് വേട്ടക്കാരുടെ കെണിയില്‍ അകപ്പെട്ടത്. കാട്ടുപോത്തിന്റെ ആക്രമണമേറ്റതും മറ്റൊരവസരത്തില്‍ വിഷബാധ ഉണ്ടായതും എല്ലാം അതിജീവിച്ചാണ് 10 വര്‍ഷക്കാലം ജേക്കബ് ദേശീയോദ്യാനത്തില്‍ കഴിഞ്ഞത്. നിലവില്‍ ദേശീയോദ്യാനത്തിലെ മൃഗങ്ങള്‍ വലിയതോതിലുള്ള വേട്ടയാടല്‍ ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വേട്ടയാടലും വൈദ്യുതി വേലികളില്‍ നിന്ന് ആഘാതം ഏറ്റതും മൂലം വനത്തിലെ സിംഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു.
അതിജീവനത്തിന് പുറമേ ഇണയെ തേടിയുള്ള യാത്ര കൂടിയായിരിക്കാം ഇവരുടേതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്. ദേശീയോദ്യാനത്തിലെ സിംഹങ്ങളുടെ എണ്ണം കുറഞ്ഞത് മൂലം നിലവില്‍ ഒരു പെണ്‍സിംഹത്തിന് രണ്ട് ആണ് ഇണകള്‍ എന്നതാണ് കണക്ക്. ഈ സാഹചര്യത്തില്‍ ഇണയെ കണ്ടെത്താനുള്ള ശ്രമം കൂടിയാണ് ജേക്കബ് ടിബുവും നടത്തിയത് എന്നാണ് ഗവേഷകരുടെ നിഗമനം. നദിയുടെ ഇരുവശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പാലം നിര്‍മിച്ചിട്ടുണ്ടെങ്കിലും മനുഷ്യസാന്നിധ്യം മൂലമാവാം സിംഹങ്ങള്‍ ആ പാത തിരഞ്ഞെടുക്കാതിരുന്നത്. മനുഷ്യരുടെ ഇടപെടല്‍ വന്യജീവികളെ എത്രത്തോളം ദുഷ്കരമായ അവസ്ഥയിലേയ്ക്ക് തള്ളിവിടുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായും ഈ സിംഹങ്ങളുടെ അവസ്ഥയെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Lions' record-breaking, death-defying swim caught on film
A pair of lion brothers have been filmed making the longest swim ever recorded for their species - up to 1.5 kilometres - and one of them has only three legs. It was the pair's fourth attempt to cross the hippo and… pic.twitter.com/RqDzo4vkJK— Game of X (@froggyups) July 13, 2024






