
കൊച്ചി: ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍നിന്ന് ആംബര്‍ ഗ്രീസ് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇഷാഖ് (31) ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളയാളെന്നു പോലീസ്. ലക്ഷദ്വീപ് എം.പിയും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് സെയ്ദിന്റെ പിതൃസഹോദരിയുടെ മകനും മുന്‍ എം.പിയും എന്‍.സി.പി. നേതാവുമായ മുഹമ്മദ് ഫൈസലിന്റെ മാതൃസഹോദരന്റെ മകനുമാണു മുഹമ്മദ് ഇഷാഖ്. ആംബര്‍ ഗ്രീസ് കടത്തിനു പിന്നില്‍ താനാണെന്നു പ്രതി സമ്മതിച്ചിട്ടുണ്ട്.
നിലവില്‍ പണിയൊന്നുമില്ലാത്ത ഇയാള്‍ ഉന്നത ബന്ധങ്ങളുപയോഗിച്ച് പണമുണ്ടാക്കി ജീവിക്കുന്നുവെന്നാണു ലക്ഷദ്വീപ് ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ട്. കേരളവുമായി ബന്ധപ്പെട്ടു നടക്കുന്ന ചെറിയ കള്ളക്കടത്തുകള്‍ക്ക് ഇയാളുടെ സഹായമുണ്ടെന്നും സംശയമുണ്ട്. ലക്ഷദ്വീപ് ക്രൈംബ്രാഞ്ച് ഇയാളെപ്പറ്റി റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. അഗത്തി, ആന്ത്രോത്ത് ദ്വീപുകള്‍ കേന്ദ്രീകരിച്ചാണു ഇയാളുടെ ഇടപാടുകളെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
ആംബര്‍ ഗ്രീസ് വില്പന അതിലൊന്നുമാത്രമാണ്. 42 മുതല്‍ 60 ലക്ഷം രൂപവരെ വിപണി വിലകിട്ടുമെന്ന പ്രതീക്ഷയിലാണ് ആംബര്‍ ഗ്രീസുമായി കൊച്ചിയിലെത്തിയത്. യഥാര്‍ഥ ആംബര്‍ ഗ്രീസാണോ എന്നറിയാന്‍ കൊച്ചിയിലെ ഏതെങ്കിലും ലാബില്‍ പരിശോധിക്കാനും ഉദ്ദേശിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ ഹൈദരാബാദില്മാത്രമേ ഇതിനു സൗകര്യമുള്ളൂ. ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ 1.3 കിലോ ആംബര്‍ ഗ്രീസ് പിടികൂടിയ സംഭവത്തില്‍ ലക്ഷദ്വീപ് പോലീസ് സേനയിലെ രണ്ടു പേരെയും അറസ്റ്റ് ചെയ്തിരുന്നു.
കടവന്ത്ര പോലീസിന്റെ ചോദ്യംചെയ്യലിനുശേഷം പ്രതികളെ വനംവകുപ്പിനു കൈമാറുകയായിരുന്നു. തങ്ങള്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികളായ പോലീസുകാര്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
മുഹമ്മദ് ഇഷാഖ് ഒരു പൊതി ഏല്‍പ്പിക്കുകയായിരുന്നെന്നും അതിനുള്ളിലെന്തെന്നു തങ്ങള്‍ അറിഞ്ഞില്ലെന്നുമാണു പോലീസുകാരുടെ മൊഴി. ലക്ഷദ്വീപില്‍ കുറഞ്ഞ ജനസംഖ്യയായതിനാല്‍, എല്ലാവരും പരസ്പരം അറിയും. അതു മുതലെടുത്താണു മുഹമ്മദ് ഇഷാഖ് സമീപിച്ചതെന്നും പോലീസുകാര്‍ പറയുന്നു. ലക്ഷദ്വീപ് ഹൗസിലെ സി.സി. ടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പങ്കില്ലെന്ന സൂചനയാണു അന്വേഷണസംഘത്തിനും ലഭിച്ചത്. ജാമ്യഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.
ജിന്സനു സ്ഥിരമായ വിലാസമില്ല. ജിന്‍സനെ ചോദ്യംചെയ്താല്‍മാത്രമേ ഷുഹൈബിനെതിരേ കേസെടുക്കാനാവൂവെന്ന് അന്വേഷണസംഘം പറഞ്ഞു. രാജ്യാന്തര വിപണിയില്‍ കോടികള്‍ വിലയുള്ളതാണ് ആംബര്‍ ഗ്രീസ്.






