
ഡല്‍ഹി: സെബി ചെയര്‍പേഴ്സണെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനെതിരേ ആയുധമാക്കാന്‍ പ്രതിപക്ഷം. മാധവി ബുച്ച് രാജിവെക്കണമെന്നും അന്വേഷണത്തിനായി സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. നടന്നത് അഴിമതിയും ഗൂഡാലോചനയും ആണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ബിജെപിയ്ക്ക് ഇതിലെ പങ്ക് എന്താണെന്നും മാധബി ബുച്ചിനെ സെബിയുടെ ചെയര്‍പേഴ്സണാക്കിയത് അദാനിയുടെ നിര്‍ദേശപ്രകാരമാണോ എന്ന് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ്സ് വക്താവ് സുപ്രിയ ശ്രീനേത് ആവശ്യപ്പെട്ടു. ജെപിസി അന്വേഷണം നടത്തണമെന്നും പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗിനെതിരെ എന്തിനാണ്് ആരോപണം നടത്തുന്നതെന്നും ബിജെപിയ്ക്ക് പങ്കില്ലെങ്കില്‍ അവര്‍ എന്തിന് വ്യാകുലപ്പെടണമെന്നും ചോദിച്ചു. ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കേണ്ടവര്‍ തന്നെ അതില്‍ ഉള്‍പ്പെട്ടതായി തെളിഞ്ഞിരിക്കെ സെബിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട അവസ്ഥയാണെന്നും നരേന്ദ്ര മോദിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നെന്നും പറഞ്ഞു.
മാധബി ബുച്ച് കുറ്റം ചെയ്തെന്ന് വ്യക്തമായിട്ടും ഇപ്പോഴും പദവിയില്‍ തുടരുകയാണ്. മാധബിയുടെ നിക്ഷേപങ്ങളെക്കുറിച്ച് സുപ്രീംകോടതി അനേഷിക്കണമെന്നും സ്വമേധയാ കേസ് എടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അദാനിയുടെ ഷെല്‍ കമ്പനിയില്‍ സെബി ചെയര്‍പേഴ്സണ്‍ മാധവി ബുച്ചിന് നിക്ഷേപം ഉണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ് വന്‍വിവാദം തുറന്നുവിട്ടിരിക്കുന്നത്. ഓഹരി വിപണി തട്ടിപ്പ് കാരണം നിക്ഷേപകരുടെ സമ്പാദ്യം നഷ്ടപ്പെട്ടാല്‍ ആര് ഉത്തരവാദിത്തം പറയുമെന്നായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ചു.
പധാനമന്ത്രി പാര്‍ലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും പുതിയ സാഹചര്യത്തില്‍ വിഷയം സുപ്രീംകോടതി സ്വമേധയാ പരിശോധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ മിണ്ടുന്നില്ല. മാധവി ബുച്ചിനും ഭര്‍ത്താവിനും അദാനിയുടെ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ശനിയാഴ്ചയാണ് പുറത്തുവന്നത്. അദാനി ഗ്രൂപ്പിനെതിരായ സെബിയുടെ അന്വേഷണം വൈകിയതിന് പിന്നില്‍ ഈ ബന്ധമാണെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.






