
കൊച്ചി: പ്രവാസി വ്യവസായിയെ കബളിപ്പിച്ചു ദുബായിലെ രണ്ടുകോടി വിലമതിപ്പുള്ള ബിസിനസ് സ്ഥാപനം തട്ടിയെടുത്ത രണ്ടുപേര്‍ക്കെതിരേ ആലുവ പോലീസ് അേന്വഷണം തുടങ്ങി. പെരിന്തല്‍മണ്ണ കാര്യവട്ടം പാറക്കല്‍ മുഹമ്മദ് നവാസ്, ആലുവ പേരേക്കാട്ടില്‍ പി. വിനോദ് എന്നിവര്‍ക്കെതിരേ പ്രവാസി വ്യവസായിയായ കടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് മക്കാര്‍ സമര്‍പ്പിച്ച പരാതിയിലാണ് അനേ്വഷണം. പ്രതികള്‍ ആള്‍മാറാട്ടം നടത്തി വ്യാജ ആധാരമുണ്ടാക്കി തന്നെ ചതിച്ചെന്നും ബോധപൂര്‍വം തന്നെ ക്രിമിനല്‍ കേസില്‍ പെടുത്തിയെന്നുമാണു പരാതിയില്‍ പറയുന്നത്.
പരാതിക്കാരനായ മുഹമ്മദ് മക്കാര്‍ ദുബായില്‍ നടത്തിവന്ന കേറ്ററിങ് കമ്പനി പ്രതികളിലൊരാളായ വിനോദ് ഇടനിലക്കാരനായി 2015 ല്‍ നവാസ് വിലയ്ക്കു വാങ്ങാന്‍ എത്തുന്നതോടെയാണു തട്ടിപ്പിനു തുടക്കം. പ്രതികള്‍ ആസമയം ദുബായില്‍ മറ്റു ബിസിനസുകള്‍ നടത്തിയിരുന്നു. ഒരു മില്യണ്‍ ദിര്‍ഹത്തിനു (രണ്ടുകോടി രൂപ) കച്ചവടം ഉറപ്പിച്ച ശേഷമാണു തങ്ങളുടെ പക്കല്‍ ഉടനടി ദിര്‍ഹം എടുക്കാനില്ലെന്നും പകരം പെരിന്തല്‍മണ്ണ ടൗണില്‍ തന്റെ പേരിലുള്ള രണ്ടര ഏക്കര്‍ സ്ഥലം പണയപ്പെടുത്തി ലോണെടുത്തു തരാമെന്നും പ്രതികളിലൊരാളായ നവാസ് പറഞ്ഞത്.
തനിക്കു സിബില്‍ സ്കോര്‍ പ്രശ്നമുണ്ടെന്നും അതിനാല്‍ സ്വന്തം പേരില്‍ വായ്പ കിട്ടില്ലെന്നും പറഞ്ഞാണു മുഹമ്മദ് മക്കാറുടെ പേരില്‍ വസ്തു എഴുതി നല്‍കാമെന്നു ധാരണയായത്. സ്ഥലത്തിന് 10 കോടി രൂപ മൂല്യമുണ്ടെന്നു കാണിക്കുന്ന വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ പ്രതികള്‍ വ്യാജമായി ഹാജരാക്കി. കേറ്ററിങ് കമ്പനിയുടെ വിലയായ രണ്ടുകോടി രൂപ വൈകാതെ നല്‍കാമെന്നും അപ്പോള്‍ വസ്തു തിരിച്ചെടുക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇടപാട്. അഞ്ചിരട്ടി മൂല്യമുള്ള ഭൂമി സ്വന്തം പേരില്‍ എഴുതി തരാമെന്ന പ്രതികളുടെ വാഗ്ദാനം വിശ്വസിച്ചു പ്രതികള്‍ ആവശ്യപ്പെട്ട രേഖകളെല്ലാം മുഹമ്മദ് മക്കാര്‍ നല്കി.
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണു തനിക്കെതിരേ പെരിന്തല്‍മണ്ണ പോലീസ് ക്രിമിനല്‍ കേസെടുത്തതായി മുഹമ്മദ് മക്കാര്‍ അറിയുന്നത്. പെരിന്തല്‍മണ്ണ പതയ്ക്കര സ്വദേശികളും സഹോദരങ്ങളുമായ ഹമീദ, നൂര്ജഹാന്, കിഷോര്‍ബാനു, ജഹാന് എന്നിവരായിരുന്നു പരാതിക്കാര്‍.
ദുബായിലെ കമ്പനി തട്ടിയെടുത്ത സംഭവത്തിലെ സൂത്രധാരന്മാരായ നവാസും വിനോദും മുഹമ്മദ് മക്കാര്‍ക്ക് എഴുതിക്കൊടുത്ത രണ്ടര ഏക്കര്‍ ഭൂമി യഥാര്‍ത്ഥത്തില്‍ ഇൗ സഹോദരങ്ങളുടെ കുടുംബസ്വത്തായിരുന്നു. ഇവരില്‍ നിന്ന് ഇൗ ഭൂമി വാങ്ങാന്‍ നവാസ് 2013 ജൂണ്‍ നാലിനു കരാറെഴുതിയിരുന്നു. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞു രജിസ്ട്രേഷന് നീട്ടിക്കൊണ്ടുപോയി.
ഏതാനും മാസത്തിനുശേഷം ഇൗ വസ്തുവില്‍ നവാസും കൂട്ടരും കടന്നുകയറിയ വിവരമറിഞ്ഞ് അനേ്വഷിച്ചപ്പോഴാണു തങ്ങളറിയാതെ നവാസ് വസ്തു മറ്റൊരാള്‍ക്കു വില്പന നടത്തിയ കാര്യം അറിഞ്ഞതെന്നു നാലു സഹോദരിമാരും സഹോദരനും പെരിന്തല്‍മണ്ണ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഭൂമി വാങ്ങിയത് ആലുവ കടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് മക്കാര്‍ ആണെന്ന് ഇവര്‍ക്കു ബോധ്യമായി. എന്നാല്‍ അത്തരമൊരു തീറാധാരമേ നടന്നിട്ടില്ലെന്നും തങ്ങള്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോയിട്ടേയില്ലെന്നുമാണ് ഇവര്‍ പറയുന്നത്. പിന്നീടാണു താന്‍ ചതിക്കപ്പെടുകയായിരുന്നെന്നും നവാസും വിനോദും വസ്തുവിന്റെ ഉടമകളുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയാണു വസ്തു തന്റെ പേരില്‍ എഴുതിയതെന്നും മുഹമ്മദ് മക്കാര്‍ അറിയുന്നത്.
പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഏതാനും ജീവനക്കാരുടെയും അവിടുത്തെ ചില ആധാരമെഴുത്തുകാരുടെയും ഒത്താശയോടെയാണു പ്രതികള്‍ തട്ടിപ്പു നടത്തിയതെന്നു മുഹമ്മദ് മക്കാര്‍ പരാതിയില്‍ പറയുന്നു. പാറക്കൂട്ടം മാത്രമുള്ളതും വില കിട്ടാത്തതുമാണു യഥാര്‍ത്ഥ വസ്തുവെങ്കിലും കൃത്രിമമായി ചമച്ച ആധാരത്തിലെ അതിരുകള്‍ പെരിന്തല്‍മണ്ണ ടൗണിലെ കണ്ണായ സ്ഥലത്തിന്റേതാണ്. വസ്തുവിന്റെ വില്പനക്കരാര് എഴുതിയ സമയത്ത് നാലു സഹോദരിമാരോടും സഹോദരനോടും നവാസ് ഫോട്ടോ വാങ്ങിയിരുന്നു. ഇൗ ഫോട്ടോകള്‍ മാറ്റി വേറെ ഫോട്ടോയും വ്യാജ ആധാര്‍കാര്‍ഡും ഹാജരാക്കി ആള്‍മാറാട്ടത്തിലൂടെ മറ്റ് നാലു പേരെയാണ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നവാസ് ഹാജരാക്കിയത്. ഇവരുടെ ഒപ്പും വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികള്‍ നടത്തിയ ചതിയിലും ആള്‍മാറാട്ടത്തിലും തനിക്കു പങ്കില്ലെന്നും വസ്തുവിന്റെ ഉടമകളായ സഹോദരങ്ങളെ താന്‍ കണ്ടിട്ടേയില്ലെന്നും മുഹമ്മദ് മക്കാര്‍ പറയുന്നു. ആലോചനകളുടെ ആദ്യ ഘട്ടത്തില്‍ തന്റെ പക്കല്‍ നിന്നു നവാസ് വാങ്ങിയ ഫോട്ടോ അയാള്‍ പിന്നീട് ദുരുപയോഗിക്കുകയായിരുന്നു. വ്യാജ ആധാരത്തിലുള്ള ഒപ്പും വിരലടയാളവും തന്റേതല്ലെന്നു ഫോറന്‍സിക് പരിശോധനയിലൂടെ വ്യക്തമായതോടെ പെരിന്തല്‍മണ്ണ കോടതിയിലുള്ള ക്രിമിനല്‍ കേസ് റദ്ദാക്കാന്‍ മുഹമ്മദ് മക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വഞ്ചനാകേസില്‍ ആലുവ പോലീസ് വസ്തുവിന്റെ ഉടമകളായ സഹോദരങ്ങളെ വിളിച്ചു വരുത്തി മൊഴിയെടുത്തു.






