
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
നദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു മണിമല, അച്ചൻകോവിൽ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർക്കു ജാഗ്രതനിർദേശം നൽകി കേന്ദ്ര ജലകമ്മീഷൻ. മണിമല നദിയിൽ ഓറഞ്ച് അലർട്ടും അച്ചൻകോവിൽ നദിയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. കേന്ദ്ര ജലകമ്മീഷന്റെ കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിന്റെ മണിമല സ്റ്റേഷൻ, വള്ളംകുളം സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിന്റെ കോന്നി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിരപ്പിൽ എത്തിയിരിക്കുകയാണ്.
അതേസമയം നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. തെക്കൻ കർണാടകം മുതൽ കൊമറിന് തീരം വരെയായി ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.






