
നായികയായും സഹോദരിയായും സഹനായികയായുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് പ്രിയങ്ക നായര്‍. കുറച്ച് ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ജനപ്രീതി നേടാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞിരുന്നു. 2006 ല്‍ വെയില് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയ താരത്തിന് 2008 ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയിലൂടെ നേടാന്‍ കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നഡത്തിലുമൊക്കെ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം ഇപ്പോള്‍ വെള്ളിത്തിരയില്‍ സജീവമാണ്.
ഇപ്പോഴിതാ സുരേഷ് ഗോപിയുമായി സിനിമയില്‍ വരുന്നതിന് മുമ്പ് തന്നേയുള്ള ബന്ധമാണെന്നും തനിക്ക് അദ്ദേഹം ഒരു ചേട്ടനാണെന്നും പറയുകയാണ് പ്രിയങ്ക.
‘‘സുരേഷേട്ടനുമായി സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ സ്നേഹബന്ധമുണ്ട്. എനിക്ക് അദ്ദേഹം ഒരു ചേട്ടനാണ്. ബാലതരംഗം എന്ന കുട്ടികളുടെ സംഘടനയുടെ സംസ്ഥാന അധ്യക്ഷയായിരുന്നു ഞാന്‍. ആ സമയത്ത് സംഘടനയുമായി ബന്ധപ്പെട്ട പല പരിപാടികള്‍ക്കും സുരേഷേട്ടന് വരുമായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ അറിഞ്ഞ് തുടങ്ങുന്നത്.
എന്താണ് അതില്‍ ഫോക്കസ് ചെയ്യാതെ മാറിപ്പോയതെന്ന് സുരേഷേട്ടന് എപ്പോഴും കാണുമ്പോള്‍ ചോദിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലൊക്കെ പോയിട്ടുണ്ട്. രാധിക ചേച്ചിയെയൊക്കെ അറിയാം. മലയാളത്തില്‍ ഞാന്‍ ആദ്യമായി അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ സിനിമയയായ കിച്ചാമണി എംബിഎയിലാണ്.
ഒട്ടും പ്രതീക്ഷിക്കാതെയാണ് കിച്ചാമണിയില്‍ എത്തുന്നത്. വേറൊരു സിനിമയുടെ ഷൂട്ടായിരുന്നു നടക്കേണ്ടിയിരുന്നത്. അതിനിടക്ക് തന്നെ നിവേദ്യം എന്ന ചിത്രത്തിലേക്ക് ലോഹിതദാസ് സാറും വിളിച്ചിരുന്നു. മറ്റൊരു സിനിമ കമ്മിറ്റഡ് ചെയ്തത് കൊണ്ട് തന്നെ അതില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. കമ്മിറ്റഡ് ചെയ്ത് ആ പ്രോജക്ടിലും പ്രവർത്തിക്കാനായില്ല.
കിച്ചാമണിയുടെ പ്രൊഡക്ഷന്‍ ടീമില്‍ നിന്നാണ് വിളിച്ചതെങ്കിലും അത് സുരേഷേട്ടന്റെ സിനിമയാണ് എന്നത് വലിയ സന്തോഷം നല്കുന്ന കാര്യമായിരുന്നു. ആ സിനിമയിലെ എന്റെ നായകന് ജയസൂര്യയായിരുന്നു. പിന്നെ സുരേഷേട്ടനുമായി കുറേ സിനിമ വന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അതൊന്നും ചെയ്യാന്‍ സാധിച്ചില്ല. പക്ഷെ അദ്ദേഹവുമായി കുടുംബത്തിലെ ഒരാളെന്നത് പോലുള്ള ബന്ധം ഇപ്പോഴും തുടരുന്നു.
പാർട്ടിക്കും അതീതമായി വ്യക്തി എന്ന നിലയിലാണ് ഞാന്‍ സുരേഷേട്ടനെ നോക്കിക്കാണുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. ഉദ്ഘാടനങ്ങള്‍ക്ക് പൈസ വാങ്ങിക്കും എന്ന് അദ്ദേഹം പറഞ്ഞത് ന്യായമായ കാര്യമാണ്. വളരെ ശരിയായിട്ടുള്ളൊരു പ്രസ്താവനയാണ് അത്. നമ്മുടെ സമയം, അവിടേക്ക് എത്താന്‍ വേണ്ടി എടുക്കുന്ന എഫേർട്ട് എന്നതിനൊക്കെ ഒരു മൂല്യം ഉണ്ട്. കാശൊന്നും നോക്കാതെ ഞാനടക്കം എത്ര പരിപാടികള്‍ക്ക് പോകുന്നു. എന്നുവെച്ച് എല്ലാം നമുക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. എനിക്ക് എന്റേതായ വ്യക്തമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയത്തേയും എന്റെ കലയേയും രണ്ടായിട്ട് കാണുന്നയാളുമാണ്.
എല്ലാ രാഷ്ട്രീയത്തിലും നല്ല ബന്ധങ്ങളുള്ള ആള് കൂടിയാണ് ഞാന്‍. ആ ബന്ധങ്ങളെല്ലാം അതുപോലെ കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ്. വ്യക്തിബന്ധങ്ങളേയും രാഷ്ട്രീയത്തേയും ഞാന്‍ ഇടകലർത്താറില്ല. അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ പൂർണ്ണമായും നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍...’’ പ്രിയങ്ക പറയുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രിയങ്കയിത് പറഞ്ഞത്.






