
തിരുവനന്തപുരം: സിനിമയിലെ പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ മൂലം സീരിയലില്‍ പോലും അഭിനയിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതു മഹാനടന് തിലകന്. ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുമ്പില്‍ മൊഴി നല്കിയ ഒന്നിലേറെപേര്‍ തിലകനു നേരിടേണ്ടി ദുരനുഭവങ്ങള്‍ വിവരിച്ചു.
'മറ്റൊരുവള്‍' എന്ന സീരിയില്‍ അഭിനയിക്കുന്നതില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിലകനെ 'ആത്മ'യെന്ന സംഘടന വിലക്കിയത്. സംഘടനയുടെ അധ്യക്ഷനാണ് ഇതിന് പിന്നിലെന്ന് ഹേമാ കമ്മിറ്റിറിപ്പോര്ട്ടിലുണ്ട്. ഈ സമയത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാറായിരുന്നു സീരിയല്‍ രംഗത്തെ ഈ സംഘടനയുടെ അധ്യക്ഷന്‍. അതേ സമയം, താന്‍ ആരെയും വിലക്കിയിട്ടില്ലെന്നു ഗണേഷ് കുമാര്‍ പ്രതികരിച്ചു.
തിലകന് അധികാരശക്തിയുള്ള സിനിമാ കേന്ദ്രങ്ങളില്‍നിന്ന് അവഗണനയുണ്ടായെന്നു മകള്‍ സോണിയാ തിലകനും പ്രതികരിച്ചു. താരസംഘടനയായ 'അമ്മ'യെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ആരോപണങ്ങള്‍. തിലകനെ പുറത്താക്കാന്‍ കാട്ടിയ ആര്‍ജവം എന്തുകൊണ്ട് ഇപ്പോള്‍ 'അമ്മ' കാട്ടുന്നില്ലെന്ന ചോദ്യമാണ് സോണിയ ഉയര്‍ത്തുന്നത്. ഈ വിവാദത്തോട് താര സംഘടന പ്രതികരിച്ചില്ല. ഹേമാകമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കരുതലോടെ മാത്രമേ സംഘടന പ്രതികരിക്കൂ. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ ആരോഗ്യകാരണങ്ങളാല്‍ വിശ്രമത്തിലാണ്.
മോഹന്‍ലാല്‍ സജീവമായ ശേഷം പ്രതികരിക്കാം എന്ന സന്ദേശമാണ് അമ്മ നല്‍കുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ തോതില്‍ ചര്‍ച്ചയാകുന്നതില്‍ താരസംഘടനയില്‍ ആശങ്കയുണ്ടെന്നാണു വിവരം. തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയതിനെതിരേയും 'അമ്മ'യ്ക്കതിരെയും തിലകന് ലേബര്‍ കമ്മിഷണറുടെ മുമ്പാകെ തെളിവ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് 'ആത്മ'യുടെ വിലക്ക് തിലകനെ തേടിയെത്തിയത്.






