
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് വ്യക്തമാണെന്ന് മന്ത്രി എം ബി രാജേഷ്. സർക്കാരിന് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിൽ ഒരു താൽപര്യക്കുറവും ഉണ്ടായിരുന്നില്ല. പലരും മൊഴി നൽകിയത് രഹസ്യാത്മകത കാത്ത് സൂക്ഷിക്കും എന്നു ഉറപ്പ് നൽകിയത് കൊണ്ടാണ്. ഇപ്പോൾ പ്രചരിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ താൽപര്യമാണെന്നും മന്ത്രി പറഞ്ഞു.
ഇരയും വേട്ടക്കാരും കോൺക്ലേവിൽ ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റാണ്. നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കും. സർക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കിൽ ഹേമ കമ്മിറ്റിയെ നിയോഗിക്കില്ല. രാഷ്ട്രീയ മുതലെടുപ്പിനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിനെതിരെ വിമര്‍ശനം ഉന്നയിച്ച നടി പാര്‍വതി തിരുവോത്തിന് മന്ത്രി സജി ചെറിയാൻ മറുപടി നൽകി. സിനിമ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ലെന്നും കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.






