
തിരുവനന്തപുരം: ലെെംഗികാതിക്രമ കേസില്‍ ആരോപണവിധേയനായ മുകേഷ് രാജിവെക്കേണ്ടതില്ല എന്ന സംസ്ഥാന നേതാക്കളുടെ വാദം തള്ളി ബൃന്ദ കാരാട്ട്. പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് പ്രതികരണം. മുകേഷ് രാജിവെയ്ക്കണമെന്നാണ് ബൃന്ദ എടുത്തിട്ടുള്ള നിലപാട്.
മുമ്പ് ആരോപണമുയർന്നപ്പോൾ കോൺഗ്രസ് എംഎൽഎമാർ രാജി വെച്ചില്ല എന്നത് മുകേഷിന് എംഎല്‍എ സ്ഥാനത്ത് തുടരാനുള്ള ന്യായമല്ലെന്നും ഈ നിലപാട് ശരിയല്ലെന്ന പരോക്ഷ പരാമര്‍ശമാണ് ബൃന്ദയുടെ ലേഖനത്തിലുള്ളത്. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
കോൺഗ്രസ് എംഎൽഎമാര്‍ സമാനമായ കേസുണ്ടായപ്പോൾ രാജിവെച്ചിട്ടില്ലെന്നും അതിനാൽ തങ്ങളും രാജിവെക്കില്ലെന്നുമുളള നിലപാട് ശരിയല്ലെന്ന് നേരത്തേ സിപിഐ വനിതാ നേതാവ് ആനിരാജയും പ്രതികരിച്ചിരുന്നു. ഒരു കുറ്റകൃത്യത്തെ മറ്റൊരു കുറ്റകൃത്യം കൊണ്ട് മറയ്ക്കാനാവില്ലെന്നും ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ പറഞ്ഞിരുന്നു.
എം മുകേഷിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുളള രാജിയിൽ തിരക്ക് കൂട്ടേണ്ടതില്ലെന്നായിരുന്നു നേരമത്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ വനിതാ കൂട്ടായ്മയും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. മുകേഷിന്റെ കൊല്ലത്തെ എംഎല്‍എ ഓഫീസിലേക്ക് കോണ്‍ഗ്രസ് വനിതകള്‍ ഇന്ന് മാര്‍ച്ച് നടത്തുന്നുണ്ട്.






