
മൂവാറ്റുപുഴ: പുതിയ തലമുറ തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുമ്പോള്‍ ചെറു പട്ടണത്തില്‍ വന്‍ സംരംഭം തുടങ്ങി വിജയ ഗാഥ രചിച്ച് വിദ്യാര്‍ഥി. പേഴയ്ക്കാപ്പിള്ളി കാനാപറമ്പില്‍ ജലാല്‍ - ബിനിത ദമ്പതികളുടെ മകന് ഫായിസ് ജലാലാണ് സ്വന്തം രാജ്യത്ത് പുതിയ കാലത്തിന്റെ ബിസിനസ് സാധ്യത മനസിലാക്കി നേട്ടം കൈവരിക്കുന്നത്. ഡ്രോപ്പ് ഷിപ്പിങിലൂടെ ചുരുങ്ങിയ നാളുകൊണ്ട് ഫായിസിന് ലഭിച്ചത് ഒരു കോടി രൂപയുടെ ഓര്‍ഡര്‍. അതില്‍ നിന്നും 60 ലക്ഷത്തിലധികം രൂപയുടെ വില്‍പ്പന.
ഏതൊരു നവ സംരംഭകനും കൊതിക്കുന്ന നേട്ടമായി ഇത് മാറി. ഇലാഹിയ എഞ്ചിനീയറിങ് കോളജില്‍ ബി ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരിക്കെയാണ് ഡ്രോപ്പ് ഷിപ്പിങിനെക്കുറിച്ച് യുവ സംരഭകന് യുട്യൂബിലൂടെ മനസിലാക്കുന്നത്. നിരവധി പഠനങ്ങള്‍ക്ക് ശേഷ ഇതിന്റെ സാധ്യതയെക്കുറിച്ച് പിതാവിനോട് ചര്‍ച്ച ചെയ്തു. മകന് ഉറച്ച പിന്തുണ വാഗ്ദാനം ചെയ്തതോടെ പഠനത്തിന് ഒപ്പം ഫായിസ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. വെബ്സൈറ്റ് ഡിസൈന്‍ മുതല്‍ മെറ്റ ആഡ് വരെയുള്ള എല്ലാ കാര്യങ്ങളും സ്വന്തമായി നിറവേറ്റി. ജി.എസ്.ടി. രജിസ്ട്രേഷന്
എടുക്കുന്നതും സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പിതാവ് സാമ്പത്തീക പിന്തുണ നല്കി മകനെ പ്രോത്സാഹിപ്പിച്ചു. ഇതോടെ നാട്ടില്‍ കേട്ട് കേള്‍വിയില്ലാത്ത പുതിയൊരു സംരംഭത്തിന് തുടക്കമായി.
ആദ്യ രണ്ടു മാസം ഇഴഞ്ഞു നീങ്ങിയ ബിസിനസ് മൂന്നാം മാസം മുതല്‍ കുതിച്ച് ഉയരാന്‍ തുടങ്ങി. പൂനയിലുള്ള വെയര്‍ഹൗസില്‍ നിന്നുമാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് ഓര്‍ഡര്‍ അനുസരിച്ചുള്ള ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. സ്ത്രീകളും കുട്ടികളും ഉപയോഗിക്കുന്ന വിവിധ പ്രൊഡക്റ്റുകളാണ് ഫായിസ് വിപണിയില്‍ എത്തിക്കുന്നത്. ഉപഭോക്താവിന് പ്രൊഡക്റ്റുകള്‍ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക സൈറ്റും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ഗൂഗിള്‍ പേ, ഫോണ്‍ പേ വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം അടയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കി.
പുതിയ പ്രൊഡക്റ്റുകള്‍ കണ്ടെത്തുക എന്നതാണ് വെല്ലുവിളിയെന്ന് ഫായിസ് പറഞ്ഞു. സഹോദരന് സാബിത്ത് ജലാല്‍ ഉപഭോക്താക്കള്‍ക്ക് മെസേജ് അയക്കാനും പുതിയ പരസ്യങ്ങള്‍ കണ്ടെത്താനുമായി സഹായിയായി ഉണ്ട്. ബി ടെക് പഠനം പൂര്‍ത്തിയാക്കിയ ഫായിസ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഡിജിറ്റല്‍ മീഡിയ കോഴ്സ് പഠിച്ച് വരുന്നു. ഗള്‍ഫ്, യൂറോപ്പ് നാടുകളിലേക്ക് കുടിയേറുന്ന യുവത്വത്തിനും സര്‍ക്കാര്‍ ജോലിക്ക് കാത്തിരിക്കുന്ന അഭ്യസ്ഥവിദ്യര്‍ക്കും മാതൃക ആക്കാം ഈ യുവ നവ സംരംഭകനെ.






