
ഇസ്രായേലിന്റെ ആക്രമണത്തില്‍ 500 ഓളം പേര് കൊല്ലപ്പെട്ടതിന് പിന്നാലെ ഹിസ്ബുള്ളയുടെ മനുഷ്യകവചമാകാന് നോക്കരുതെന്ന് ലബനീസ് ജനതയോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിന്റെ യുദ്ധം ലെബനന് ജനതയോടല്ല, മറിച്ച് അവരുടെ വീടുകളില്‍ മിസൈലുകള്‍ സ്ഥാപിക്കുന്ന ഹിസ്ബുള്ളയോടാണെന്നും ഇസ്രായേല്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്ത് ആയുധങ്ങളും പുറത്തെടുക്കുമെന്ന നെതന്യാഹു ഓണ്‍ലൈനില്‍ പങ്കിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞു,
വളരെക്കാലമായി, ഹിസ്ബുള്ള ലെബനീസ് ജനതയെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. അത് നിങ്ങളുടെ സ്വീകരണമുറികളില്‍ റോക്കറ്റുകളും ഗാരേജില്‍ മിസൈലുകളും സ്ഥാപിച്ചു. അവ ഞങ്ങളുടെ നഗരങ്ങളെ നേരിട്ട് ലക്ഷ്യമിടുമ്പോള്‍ ഈ ആക്രമണങ്ങളില്‍ നിന്ന് ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍, ഞങ്ങള്‍ ആയുധങ്ങള്‍ പുറത്തെടുക്കേണ്ടതുണ്ട്. ലെബനന് ജനതയ്ക്ക് അപകടത്തില്‍ നിന്ന് കരകയറാന്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ ഇത് ഗൗരവമായി കാണണമെന്നും നെതന്യാഹു പറഞ്ഞു.
ഹിസ്ബുള്ളയുടെ ലക്ഷ്യത്തിനായി ലെബനീസ് ജനത സ്വന്തം ജീവന് അപകടപ്പെടുത്തരുത്. 'ഹിസ്ബുള്ളയെ നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവന് അപകടത്തിലാക്കാന്‍ അനുവദിക്കരുത്. ദയവായി, ഇപ്പോള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുക. ഞങ്ങളുടെ ഓപ്പറേഷന് പൂര്‍ത്തിയായാല്‍, നിങ്ങള്‍ക്ക് സുരക്ഷിതമായി നിങ്ങളുടെ വീടുകളിലേക്ക് മടങ്ങാം.' നെതന്യാഹു പറഞ്ഞു. അക്രമം ഇസ്രായേലിന്റെ തെക്കന്‍ അതിര്‍ത്തിയായ ഗാസയില്‍ നിന്ന് ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയിലേക്ക് മാറിയിരിക്കുകയാണ്.
ലെബനന് ഭരിക്കുന്ന ഹിസ്ബുള്ള, യുദ്ധം ആരംഭിച്ചതു മുതല്‍ ഫലസ്തീന് ഗ്രൂപ്പായ ഹമാസിനെ പിന്തുണച്ച് ഇസ്രായേലുമായി കൊമ്പു കോര്‍ക്കുന്നുണ്ട്. ഹിസ്ബുള്ളയുടെ നേതൃത്വത്തിലുള്ള ലെബനനിലെ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച രാത്രി വരെ 492 പേര് മരിച്ചതായി കണക്കാക്കുന്നു. ഇതില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉള്‍പ്പെടുന്നു. 1,645 പേര്‍ക്ക് പരിക്കേറ്റതായും ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു.
ആക്രമണത്തിന് മുന്നോടിയായി, തങ്ങള്‍ ഏറ്റുമുട്ടലിന്റെ പുതിയ ഘട്ടത്തിലാണെന്നും നേരത്തെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇസ്രായേല്‍ സൈനിക സൈറ്റുകളിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായും ഹിസ്ബുള്ള ഇന്നലെ പറഞ്ഞു. ലെബനനിലുടനീളം പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തി കടന്നുള്ള അക്രമം, ഹിസ്ബുള്ള ഇസ്രായേലിനെ കുറ്റപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച നടന്ന സ്ഫോടനങ്ങളില്‍ 39 പേര് കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇസ്രായേല്‍ ഇന്നലെ നടത്തിയ ആക്രമണങ്ങളെ അറബ് രാജ്യങ്ങളും മറ്റ് ആഗോള ശക്തികളും അപലപിച്ചു. അവര്‍ ഇസ്രായേലിനോടും ഹിസ്ബുള്ളയോടും സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ വക്കില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ടിരിക്കുകയാണ്.






