
ബോളിവുഡ് താരദമ്പതിമാരില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. വിവാഹിതരായി വർഷങ്ങളായെങ്കിലും റിയല്‍ ലൈഫിലും റീല്‍ ലൈഫിലും ഹിറ്റ് പ്രണയ ജോഡികളാണ് റിതേഷ്-ജെനീലിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പലപ്പോഴും റീല്‍സ് വീഡിയോയില്‍ പരസ്പരം കളിയാക്കിയും തമാശനിറഞ്ഞതുമായ കണ്ടെന്റുകള് പങ്കിടാറുണ്ട്.
ഇപ്പോഴിതാ അടുത്തിടെ ഒരു അഭിമുഖത്തില്‍ റിതേഷ് എപ്പോഴെങ്കിലും തമാശ കളിക്കുകയോ പറ്റിക്കുയോ ചെയ്തിട്ടുണ്ടോയെന്ന ചോദ്യം ജെനീലിയ നേരിട്ടു. തങ്ങള്‍ ഡേറ്റിംഗിലായിരുന്നപ്പോള്‍ അത്തരമൊരു സംഭവം നടന്നിരുന്നുവെന്നായിരുന്നു താരത്തിന്റെ മറുപടി. തന്നെ മണിക്കൂറുകളോളം വിഷമിപ്പിച്ച, കാരണമറിയാതെ വിഷാദത്തിലാക്കിയ ഒരു സംഭവത്തെ കുറിച്ചാണ് ജെനീലിയ വെളിപ്പെടുത്തിയത്.
‘‘ഞങ്ങള്‍ പരസ്പരം ഡേറ്റിംഗിലായിരുന്നപ്പോള്‍ ഒരു ഏപ്രില്‍ ഫൂള്‍ ദിനത്തിലായിരുന്നു സംഭവം. എന്നെ മണിക്കൂറുകളോളം വിഷമിപ്പിച്ച, കാരണമറിയാതെ വിഷാദത്തിലാക്കിയ ഒരു സംഭവമാണത്.
ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ റിതേഷ് എനിക്ക് ഒരു മെസേജ് അയച്ചു. ‘നമുക്ക് എല്ലാം അവസാനിപ്പിക്കാം’ എന്നായിരുന്നു അത്. എന്നിട്ട് പുള്ളി ഉറങ്ങാന്‍ പോയി. റിതേഷ് വളരെ വൈകിയാണ് ഉറങ്ങാറ്. ഞാനാണെങ്കില്‍ നേരെത്തെ ഉറങ്ങും. രാത്രി ഏകദേശം 1 മണിക്കാണ് റിതേഷ് മെസേജ് അയച്ചത്. എന്നിട്ട് ഉറങ്ങാന്‍ പോയി. പുലര്‍ച്ചെ 2:30 നാണ് ഞാനത് വായിച്ചത്. വേര്‍പിരിയാന്‍ മാത്രം എന്താ പ്രശ്നമെന്ന് ആലോചിച്ച് ഞാന്‍ ആകെ വിഷാദത്തിലായി. എന്ത് തെറ്റാണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല. രാവിലെ 9 മണി വരെ സംഭവിച്ചതെന്താണെന്ന് മനസിലാകാതെ ആകെ നിരാശയിലായി.
എന്നാല്‍, റിതേഷിന്റെ സ്ഥിതി നേരെ മറിച്ചായിരുന്നു. താന്‍ രാത്രിയില്‍ എന്താണ് ചെയ്തന്ന് പോലും ഓര്‍ക്കാതെയാണ് റിതേഷ് രാവിലെ ഉറക്കം ഉണര്‍ന്നത്. എഴുന്നേറ്റ ഉടനെ എന്നെ വിളിച്ചു, ‘ഹായ്, എന്താണ് വിശേഷമെന്ന് ചോദിച്ചു’ എല്ലാം അവസാനിപ്പിച്ച സ്ഥിതിയ്ക്ക് നമ്മള് ഇനി സംസാരിക്കണ്ടേതില്ലെന്നും എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ഞാന്‍ തിരിച്ച് പറഞ്ഞു. എന്നിട്ടും അദ്ദേഹത്തിന് കാര്യം മനസിലായില്ല. എന്തുകൊണ്ടാണ് മിണ്ടാത്തതെന്നും എന്ത് തെറ്റാണ് സംഭവിച്ചതെന്നും പുള്ളി ചോദിച്ചു. സത്യത്തില്‍ ഒന്നും സംഭവിക്കാത്തത് പോലെയാണോ നിങ്ങള്‍ പെരുമാറുന്നതെന്ന് ചോദിച്ച് ഞാന്‍ ആ സന്ദേശത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു.
അപ്പോഴാണ് പുള്ളിയ്ക്കത് ഓര്‍മ്മ വന്നത്. ഏപ്രില്‍ ഫൂള്‍ ദിനമായത് കൊണ്ട് താന്‍ ചെയ്തൊരു പ്രാങ്ക് മാത്രമായിരുന്നു അതെന്നായി പുള്ളി. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ആരാണ് തമാശ പറയുന്നതെന്നായി ഞാന്‍. എന്തായാലും റിതേഷ് സത്യാവസ്ഥ ബോധ്യപ്പെടുത്തിയതോടെ ആ പ്രശ്നം അവിടെ തീര്‍ന്നു...’’ ജെനീലിയ പറയുന്നു.






