
ചെന്നൈ: ജല്ലിക്കെട്ട് പ്രക്ഷോഭത്തെ പോലീസ് അടിച്ചമര്‍ത്തിയപ്പോള്‍ യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പിന്തുണയുമായി എത്തിയ കമലഹാസനും രജനീകാന്തും അക്രമമാര്‍ഗ്ഗം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ജല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ അക്രമം അഴിച്ചുവിട്ടതിനുപിന്നില് സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളല്ല, ദേശവിരുദ്ധ ശക്തികളാണെന്നു പോലീസ് പറയുന്നത്.
വിദ്യാര്‍ഥികള്‍ക്കു നേര്‍ക്കുള്ള പോലീസ് നടപടി നല്ല ഫലം തരില്ലെന്നും പ്രക്ഷോഭകാരികള്‍ അക്രമണത്തിന്റെ പാത ഉപേക്ഷിക്കണമെന്നും കമലഹാസന് ആവശ്യപ്പെട്ടു. യുവജനങ്ങളോടും വിദ്യാര്‍ഥികളോടും അക്രമത്തിന്റെ പാത ഉപേക്ഷിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.
പ്രക്ഷോഭകാരികള്‍ സമാധാനപരമായി പ്രതിഷേധിക്കണമെന്നും വിദ്യാര്‍ഥികളും പൊതുജനങ്ങളും അക്രമം ഉപേക്ഷിക്കണമെന്നും കമലഹാസന് പറഞ്ഞു. യുവജനങ്ങള്‍ സമാധാനം പാലിക്കണമെന്നു രജനീകാന്ത് അഭ്യര്‍ഥിച്ചു. ഇപ്പോഴത്തെ സമരം വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രക്ഷോഭകാരികളോട് വീടുകളിലേക്കു മടങ്ങാന്‍ നടനും റേഡിയോ ജോക്കിയുമായ ബാലാജി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയായി ജല്ലിക്കെട്ടിനായി സമാധാനപരമായി സമരം ചെയ്തവരുടെ വിജയമാണു സര്‍ക്കാര്‍ ജല്ലിക്കെട്ട് ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു. സമരം ആദ്യവിജയം കൈവരിച്ചത് ആഘോഷിക്കാതെ പ്രക്ഷോഭകാരികള്‍ എന്തിനാണു ആക്രമണത്തിന്റെ പാതയിലേക്കു നിങ്ങുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ബാലാജി ചോദിച്ചു.
പ്രക്ഷോഭം വിജയകരമായി അവസാനിച്ചെന്നും വിദ്യാര്‍ഥികളും പൊതുജനങ്ങളും ദയവായി വീടുകളിലേക്കു മടങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. റിപ്പബ്ലിക് ദിന ആഘോഷപരിപാടികള്‍ നടക്കുന്ന സാഹചര്യത്തില്‍ തയാറെടുപ്പുകള്‍ക്കു നാശമുണ്ടാക്കാനും ഇവര്‍ പദ്ധതിയിട്ടുവെന്ന് തമിഴ്നാട് പോലീസ് പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത ചിലര്‍ തീവ്രഇടതുപക്ഷ സംഘടനകളായ സി.പി.ഐ.എം.എല്ലിന്റേയും റവലൂഷണറി യൂത്ത് ഫ്രണ്ട് ഓഫ് ഇന്ത്യയുടേയും അംഗങ്ങളാണെന്നും പോലീസ് ആരോപിച്ചു.
ജല്ലിക്കെട്ട് നടത്താന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതിനുശേഷവും പ്രതിഷേധം തുടരുന്നത് എന്തിനാണെന്നു ചോദിച്ചപ്പോള്‍ സമരക്കാരില്‍ പലര്‍ക്കും മറുപടി പോലുമുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. സമരക്കാരുടെ മൊഴി എടുത്തപ്പോള്‍ അവര്‍ തീവ്ര ഇടതുസംഘടനകളായ, പുതിയ ജനനായകം, സി.പി.ഐ.(എം.എല്‍), റവലൂഷണറി യൂത്ത് ഫ്രണ്ട് തുടങ്ങിയ സംഘടനകളില്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.






