
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ചലച്ചിത്രതാരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും മൊഴികളില്‍ പൊരുത്തക്കേടില്ലെന്നു പോലീസ്. ഇരുവര്‍ക്കും ഓംപ്രകാശിനെ മുന്‍പരിചയമില്ലെന്നു പോലീസ് സ്ഥിരീകരിച്ചു.
ഓംപ്രകാശ് ഉണ്ടായിരുന്ന കുണ്ടന്നൂരിലെ ആഡംബര ഹോട്ടലില്‍ ഇരുവരുമെത്തിയതു പുലര്‍ച്ചെ നാലിനാണ്. രാവിലെ ഏഴോടെ ഇരുവരും മുറിവിട്ടിറങ്ങി. ഹോട്ടലിലെ സി.സി. ടിവി ദൃശ്യങ്ങള്‍ കാണിച്ചായിരുന്നു ചോദ്യംചെയ്യല്‍. അതേസമയം, ഇവരെ ഹോട്ടലിലെത്തിച്ച ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളില്‍ പോലീസ് സംശയം പ്രകടിപ്പിച്ചു.
ഇതില്‍ വ്യക്തത വരുത്താന്‍ ശ്രീനാഥിനെ വീണ്ടും വിളിപ്പിക്കും. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടേന്നായെന്നാകും അന്വേഷിക്കുക. ബിനുവുമായി സാമ്പത്തിക ഇടപാട് നടന്നെന്നു ശ്രീനാഥ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു.
ശ്രീനാഥിനെ നാലരമണിക്കൂറാണു പോലീസ് ചോദ്യംചെയ്തത്. ഹോട്ടലില്‍ പോയതു ശ്രീനാഥിനും ഫ്ളാറ്റിലുള്ള സുഹൃത്തുക്കള്ക്കുമൊപ്പമാണെന്നു പ്രയാഗ മൊഴിനല്‍കി. അവിടെ ആരൊക്കെയുണ്ടെന്ന് അറിയില്ലായിരുന്നു. സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനാണു പോയത്. അല്‍പ്പസമയം അവരുടെ മുറിയില്‍ വിശ്രമിച്ചു. താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നും പ്രയാഗ പറഞ്ഞു.
ഓംപ്രകാശിന്റെ മുറിയില്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ ഓംപ്രകാശ് നടത്തിയതു ലഹരിപ്പാര്ട്ടിയാണെന്നു പോലീസ് പറയുന്നു.
ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പ്പെട്ട കേസില്‍ നടി പ്രയാഗ മാര്‍ട്ടിനു ക്ലീന്‍ ചിറ്റ് നല്കിയ പോലീസ്, ഹോട്ടലിലെ സി.സി. ടിവി ദൃശ്യങ്ങളില്‍ മറ്റൊരു നടിയുടെ സാന്നിധ്യം കണ്ടെത്തി. ഇവരെയും പോലീസ് ചോദ്യംചെയ്തേക്കും. നടി എത്തിയത് ഓംപ്രകാശും കൂട്ടരും തങ്ങിയ മുറിയിലേക്കാണോ എന്നാണ് അന്വേഷണം. പ്രയാഗയുടെ മൊഴി തൃപ്തികരമാണെന്നും ഇനി ചോദ്യംചെയ്യേണ്ടതില്ലെന്നുമുള്ള നിലപാടിലാണു പോലീസ്. ഹോട്ടലില്‍ പോയതു സുഹൃത്തുക്കളുടെ നിര്ബന്ധപ്രകാരമാണെന്നാണു പ്രയാഗയുടെ മൊഴി.
സുഹൃത്തുക്കളില്‍ ശ്രീനാഥ് ഭാസിയുടെ സുഹൃത്ത് ബിനു ജോസഫുമുണ്ടായിരുന്നു. ശ്രീനാഥിനൊപ്പമാണു ഹോട്ടലിലെത്തിയത്. ലഹരി പരിശോധനയ്ക്കു സന്നദ്ധരാണെന്നു ശ്രീനാഥും പ്രയാഗയും പറഞ്ഞെങ്കിലും വേണ്ടെന്ന നിലപാടിലാണു പോലീസ്.






