
വ്യത്യസ്തമായ കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്ത് തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് നിത്യ മേനൻ. മലയാളത്തിൽ താരം ചെയ്ത മിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്.
'തിരുചിത്രമ്പലം' എന്ന ചിത്രത്തിലെ പ്രകടനത്തിന് നിത്യ മേനന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
എന്നാൽ അതിനു പിന്നാലെ നടിയ്ക്കെതിരെ നിരവധി പേരാണ് വിമർശനങ്ങളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ശരിക്കും സായ് പല്ലവിയ്ക്കാണ് പുരസ്കാരം ലഭിക്കേണ്ടത് എന്നായിരുന്നു വിമർശകരുടെ പക്ഷം.
ഇപ്പോഴിതാ ഗാർഗി സിനിമയിലെ അഭിനയത്തിന് സായ് പല്ലവിയ്ക്കായിരുന്നു ദേശിയ പുരസ്കാരം ലഭിക്കേണ്ടതെന്ന വിമർശനത്തോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടി നിത്യ മേനോൻ.
തിരുച്ചിത്രമ്പലത്തിലെ തന്റെ പ്രകടനം പുരസ്കാരത്തിന് അർഹമാണെന്ന് നിത്യ പറയുന്നു. "ആർക്കും ഇത് എനിക്ക് ലഭിക്കരുതായിരുന്നു എന്ന് വാദിക്കാൻ പറ്റില്ല. എപ്പോഴും അഭിപ്രായങ്ങള്‍ വരും. കരിയറില്‍ ഞാനെപ്പോഴും ലൈറ്റായ സിനിമകള്‍ തെരഞ്ഞെടുക്കാനാണ് ശ്രമിച്ചത്.
അംഗീകാരത്തിന്റെയും പുരസ്കാരങ്ങളുടെയും പിറകെ ഞാൻ പോയിട്ടില്ല. എനിക്ക് സന്തോഷകരമായ സിനിമകള്‍ കൊണ്ട് വരാനാണ് ആഗ്രഹം. ആളുകള്‍ ചിരിക്കണം. സിനിമ കണ്ട് തിരിച്ച് പോകുമ്പോൾ ആളുകള്‍ സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല.
എന്തിനാണ് നെഗറ്റീവായ ചിന്തകള്‍ കൊടുക്കുന്നത്. നമുക്ക് സന്തോഷകരമായ കാര്യങ്ങള്‍ ചെയ്യാം.
അടുത്തിടെ പെയിന്ററായ എന്റെ സുഹൃത്തിനെ ഞാൻ കണ്ടു. എന്തുകാെണ്ട് ആർട്ട് ഹാപ്പിയായിക്കൂടാ എന്നവർ ചോദിച്ചു. അത് ശരിയാണെന്ന് ഞാനും. ആ മേഖലയിലും കലയെന്നാല്‍ ഡാർക്ക് ആയിരിക്കണമെന്നുണ്ട്.
സിനിമ വളരെ കനത്തതും ഹൃദയം തകർക്കുന്നതുമാണെങ്കില് അത് നല്ല സിനിമയാണെന്നും നല്ല അഭിനയമാണെന്നും പറയുന്നു, തിരുച്ചിത്രമ്പലം ലൈറ്റ് സിനിമയാണെങ്കിലും നല്ല പെർഫോമൻസാണ്. ആർക്കും കരയാനും നിലവിളിക്കാനും പറ്റും. എനിക്കത് ചെയ്യാൻ പറ്റില്ലെന്നല്ല. ഹെവി പെർഫോമൻസ് എനിക്കും പറ്റും. പക്ഷെ എനിക്ക് ലൈറ്റ് സിനിമകള്‍ ചെയ്യാനാണാഗ്രഹം. ആർക്കും ഡ്രാമ ചെയ്യാം. സ്വാഭാവികമായ അഭിനയമാണ് കഠിനം... " നിത്യ മേനോൻ പറഞ്ഞു.
എന്നാൽ ഏ വീഡിയോയ്ക്ക് താഴെയും നിരവധി പേര് നിത്യ മേനനെ വിമർശിച്ചു കമന്റുകൾ കുറിക്കുന്നുണ്ട്. 'നിത്യ മേനന്റെ അഭിനയം നല്ലതാണ്, പക്ഷേ ആ അവാർഡ് സായി പല്ലവിക്ക് കിട്ടേണ്ടതാണ്, സായി പല്ലവി അർഹിക്കുന്നതാണ് ആ ദേശീയ അവാർഡ്' എന്നതടക്കമാണ് കമന്റുകൾ.






