
പാലക്കാട് : തേങ്കുറുശി ദുരഭിമാനകൊലക്കേസില്‍ പ്രതികള്‍ക്കു ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ. ഭീഷണിപ്പെടുത്തിയതിന് മൂന്നുവര്‍ഷം തടവും അനുഭവിക്കണം. തേങ്കുറുശി ഇലമന്ദം കൊല്ലത്തറ ആനന്ദ് നിവാസില്‍ ആറുമുഖന്റെ മകന് അനീഷ് (അപ്പു-25) കൊല്ലപ്പെട്ട കേസില്‍ പ്രതികളായ തേങ്കുറുശി കോങ്കലത്ത്കളം ചെറുതുപ്പല്ലൂര്‍ കുമ്മാണി വീട്ടില്‍ സുരേഷ്കുമാര്‍(49), പ്രഭുകുമാര്‍(47) എന്നിവരെയാണ് പാലക്കാട് ജില്ലാ ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്. വിനായക റാവു ശിക്ഷിച്ചത്.
ഇതര സമുദായത്തില്‍പ്പെട്ട, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന അനീഷ്, ഹരിതയെ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള ദുരഭിമാനത്താലും വൈരാഗ്യത്താലും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. 2020 ഡിസംബര്‍ 25ന് വൈകീട്ട് ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. മാനാംകുളമ്പ് എല്‍.പി. സ്കൂളിന് സമീപംവച്ച് അനീഷിനെ പ്രതികള്‍ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. 12 മുറിവുകളാണ് അനീഷിന്റെ ശരീരത്തിലുണ്ടായിരുന്നത്.
കുഴല്‍മന്ദം സബ് ഇന്‍സ്പെക്ടറായിരുന്ന എ. അനൂപ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ ആലത്തൂര്‍ ഡിവൈ.എസ്.പി: കെ.എം. ദേവസ്യയുടെ മേല്‍നോട്ടത്തില്‍ പ്രാരംഭ അനേ്വഷണം നടത്തി. ഇന്‍സ്പെക്ടറായിരുന്ന ഇ.പി. രാമദാസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി ഗവണ്മെന്റ് പ്ലീഡര്‍ പി. അനില്‍ ഹാജരായി. പ്രോസിക്യൂഷന് 146 രേഖകള്‍ സമര്‍പ്പിച്ചു. കേസില്‍ 58 സാക്ഷികളെ വിസ്തരിച്ചു. ' ഒരു പെണ്‍കുട്ടിയെ സ്നേഹിച്ച് വിവാഹംചെയ്ത കുറ്റത്തിനാണ് ഞങ്ങളുടെ മകനെ കൊലപ്പെടുത്തിയത്. കൊലപാതകികള്‍ക്ക് കൊലക്കയര്‍തന്നെ കിട്ടണം. ഇരട്ട ജീവപര്യന്തമെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു.'- അനീഷിന്റെ അമ്മ രാധയും അച്ഛന് ആറുമുഖനും പറഞ്ഞു. അപ്പീലിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഹരിത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഭീഷണിയുടെ നിഴലിലാണെന്നും മാതാപിതാക്കള്‍ പറഞ്ഞു.
പാലക്കാട്ടെ ദുരഭിമാനക്കൊലയില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ജില്ലയുടെ ഓര്‍മയില്‍ കെവിനും. കോടതിയടക്കം സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയെന്നു വിലയിരുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറാത്തവര്‍ ഇപ്പോഴുമുണ്ട്. പ്രണയത്തിന്റെയും വിവാഹത്തിന്റെയും പേരില്‍ നട്ടാശേരി സ്വദശിയായ കെവിന് കൊലപ്പെടുമ്പോള്‍ 23 വയസായിരുന്നു പ്രായം.
2018 മെയ് 27 നായിരുന്നു കേസിനാസ്പദമായ സംഭവം. ദലിത് ക്രൈസ്തവ കുടുംബത്തിലുള്ള കെവിനും പത്തനംതിട്ട സ്വദേശിനി നീനുവും തമ്മിലുള്ള പ്രണയവും വിവാഹവുമാണു കെവിന്റെ ജീവന് നഷ്ടമാകുന്നതില്‍ കലാശിച്ചത്. നീനുവിന്റെ പ്രണയത്തെ വീട്ടുകാര്‍ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. കോട്ടയത്തു പഠിക്കാന്‍ എത്തിയപ്പോഴാണു നീനു കെവിനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.
വിവാഹത്തിനു പിന്നാലെ നീനുവിന്റെ വീട്ടുകാര്‍ക്കു കെവിനോടുള്ള പക വര്‍ധിച്ചു. സഹോദരന്റെ നേതൃത്വത്തില്‍ കോട്ടയത്ത് എത്തിയ സംഘം മാങ്ങാനത്തുള്ള ബന്ധു അനീഷിന്റെ വീട്ടില്‍ നിന്നുമാണു രാത്രി അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. അനീഷിനെ വഴിയിയില്‍ ഇറക്കിവിട്ടിരുന്നു. പിറ്റേന്നു കെവിന്റെ പിതാവ് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്നു മുഖ്യമന്ത്രിയുടെ പരിപാടി മെഡിക്കല്‍ കോളജിലുള്ളതിനാല്, അന്വേഷിക്കാം, തിരക്കാണെന്നുമാണു മറുപടി നല്‍കിയത്.
എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്കം കെവിന്റെ മൃതദേഹം തെന്മല ചാലിയേക്കര പുഴയില്‍ കാണപ്പെടുകയായിരുന്നു. പിന്നീട്, നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പേരെ പതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.സംഭവം ദുരഭിമാന കൊലപാതകം തന്നെയെന്നു നിരീക്ഷിച്ച കോടതി, നീനുവിന്റെ സഹോദരന് സാനു ചാക്കോ അടക്കം 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു വിധിച്ചു.
പ്രതികളുടെ പ്രായം പരിഗണിച്ചാണു വധശിക്ഷ ഒഴിവാക്കിയത്. കുറ്റക്കാരല്ലെന്നു കണ്ടു നീനുവിന്റെ പിതാവ് ചാക്കോ അടക്കം 4 പേരെ കോടതി വെറുതെ വിട്ടിരുന്നു. കോളിളക്കം സൃഷ്ടിച്ച കേസില്‍ മുന്നു പോലീസുകാര്‍ക്കെതിരേ നടപടിയും സ്വീകരിച്ചിരുന്നു. എസ്.ഐയെ സര്‍വീസില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.






