
കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായിരുന്ന താരമായ സ്വാസിക വിജയ് ബിഗ് സ്ക്രീനിലും തന്റെ കഴിവും അഭിനയമികവും കാഴ്ച വച്ച് പുരസ്കാരങ്ങള്‍ വരെ നേടിയിട്ടുണ്ട്. ബോള്‍ഡ് കഥാപാത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. കാമ്പുള്ള കരുത്താര്‍ന്ന സ്ത്രീ കഥാപാത്രങ്ങള്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരത്തിന് യൂട്യൂബ് ചാനലുമുണ്ട്. അതിലൂടെയും താരം തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്.
അടുത്തിടെയാണ് താരം സീരിയല്‍ താരവും മോഡലുമായ പ്രേം ജേക്കബിനെ വിവാഹം ചെയ്തത്. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം രണ്ടു വീട്ടുകാരുടെയും അനുഗ്രഹാശിസ്സുകളോടെ സഹതാരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് വളരെ ഗംഭീരമായിട്ടാണ് നടത്തിയത്. പിന്നീട് ഇവര്‍ രണ്ടാളുമുള്ള അഭിമുഖത്തില്‍ ഭർത്താവിന്റെ കീഴില്‍ ജീവിക്കാനാഗ്രഹിക്കുന്ന സ്ത്രീയാണ് താനെന്നും കാല് തൊട്ട് വണങ്ങാറുണ്ടെന്നും സ്വാസിക പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് താരം. താൻ ജീവിക്കാനാഗ്രഹിച്ച രീതിയാണ് പറഞ്ഞതെന്നും അത് മറ്റുള്ളവർ മാതൃകയാക്കേണ്ടതില്ലെന്നും സ്വാസിക പറയുന്നു.
‘‘സൈബർ ബുള്ളിയിംഗ് ആയി ഞാനതിനെ എടുക്കുന്നില്ല. എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ സ്വകാര്യ ജീവിതം ഇങ്ങനെ ജീവിക്കാനാണ് തീരുമാനിച്ചത്. ഭർത്താവിന്റെ താഴെ ജീവിക്കാനാണ് ഞാൻ തീരുമാനിച്ചത്. ടീനേജ് പ്രായത്തിലേ തീരുമാനിച്ചതാണ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. എന്റെ അച്ഛനും അമ്മയും അങ്ങനെയാണോ എന്ന് ചോദിച്ചാല്‍ അല്ല. അമ്മൂമ്മയും അങ്ങനെയല്ല. ഞാൻ എന്തുകൊണ്ടോ അങ്ങനെ തീരുമാനിച്ചു.
അങ്ങനെ ജീവിക്കാനാണ് പോകുന്നതെന്നേ എനിക്കറിയൂ. അത് കൊണ്ടാണ് കാല് പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ. നിങ്ങള്‍ക്ക് അത് തെറ്റായിരിക്കും. ഇതാണ് ഉത്തമ സ്ത്രീയെന്ന് ഞാനൊരിക്കലും പറയില്ല. സ്ത്രീകള്‍ എപ്പോഴും സ്വതന്ത്ര്യരായിരിക്കണം. അവർ തുല്യതയില്‍ വിശ്വസിക്കണം. പക്ഷെ ഈ പറഞ്ഞ തുല്യത കുടുംബ ജീവിതത്തില്‍ എനിക്ക് വേണ്ട. സ്ത്രീകള്‍ എപ്പോഴും ഇന്ഡിപെന്ഡന്റാകണം, ഇക്വാലിറ്റിയില്‍ വിശ്വസിക്കണം. കല്യാണമെന്ന് പറയുന്നത് ഒരാളുടെ ജീവിതത്തിലെ വേറെയൊരു സംഭവമല്ല. അത് നോര്‍മലായ ഒരു സംഭവമാണ്. പക്ഷെ എനിക്ക് ഇതൊക്കെ വേറെയാണ്. എനിക്ക് ഈ പറഞ്ഞ ഇക്വാലിറ്റി എന്റെ ഫാമിലി ലൈഫില്‍ വേണ്ട. എനിക്ക് ഈ ഫ്രീഡം വേണ്ട. ഞാന്‍ ഇങ്ങനെയാണ് ഇഷ്ടപ്പെടുന്നത്.
ഓരോരുത്തർക്കും അവരവരുടെ രീതിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ മനസമാധാനം ഞാൻ കാണുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണ്. അച്ഛനും ഭർത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും അവർ വേണ്ടെന്ന് പറഞ്ഞാല്‍ സമ്മതിക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും എനിക്കിഷ്ടമാണ്. അത് വലിയൊരു പ്രശ്നമായി എന്റെ ജീവിതത്തില്‍ ഇതുവരെ വന്നിട്ടില്ല. ഇനി വരാനും പോകുന്നില്ല. മൂന്നാമതൊരാള്‍ ഇതില്‍ സ്വാധീനിക്കപ്പെടരുത്.
ഇതാണ് ശരിയെന്ന് ഞാൻ പറയില്ല. പക്ഷെ എന്തൊക്കെ മാറ്റം സമൂഹത്തില്‍ വന്നാലും ഞാൻ ഇങ്ങനെ തന്നെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രായം കഴിയുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും ചിന്താഗതി മാറുമെന്ന് പറയും. പക്ഷെ എനിക്ക് മാറ്റേണ്ട. ഓവറായ ചർച്ചകളിലേക്കൊന്നും എനിക്ക് പോകേണ്ട. എനിക്കാ പഴയ രീതിയില്‍ ഇരുന്നാല്‍ മതി. ആളുകള്‍ പറയുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കുന്നു എന്നാണ്. പക്ഷെ നിങ്ങള്‍ ജീവിക്കുന്ന രീതിയാണ് ശരി. എന്നെ പോലെ ആരും ജീവിക്കരുതെന്നാണ് എന്റെ അഭിപ്രായം...’’ സ്വാസിക പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. സ്വാസിക തന്റെ കാല് തൊട്ട് തൊഴാറുണ്ടെന്നും കഴിച്ച പാത്രം സ്വയം കഴുകിയാല്‍ ഭാര്യക്ക് ദേഷ്യമാണെന്നും പ്രേമും അടുത്തിടെ പറഞ്ഞിരുന്നു.






